2013 ഒക്‌ടോബർ 21, തിങ്കളാഴ്‌ച

"മരണാനന്തര ബഹുമതി......."

പതിവ് പ്രഭാത സവാരിയ്ക്ക്‌ ശേഷം മടങ്ങിയെത്തി ഭാര്യ കൊണ്ട് വെച്ച ചൂട് ചായ മൊത്തിക്കുടിയ്ക്കുമ്പോഴും
അയാളുടെ കണ്ണുകള്‍ അങ്ങകലെ ഇടവഴിയുടെ അങ്ങേത്തലയ്ക്കല്‍ ഇനിയും പ്രത്യക്ഷപ്പെടാന്‍ വൈകുന്ന പത്രക്കാരന്‍ പയ്യന്റെ സൈക്കിളിനായി തിരയുകയായിരുന്നു.....
അത് പിന്നെയും വൈകിയപ്പോള്‍ അയാളില്‍ അസ്വസ്ഥത വല്ലാതെ പെരുകിക്കൊണ്ടിരുന്നു......
തികട്ടി വന്ന അക്ഷമയുമായി, മുണ്ടിന്റെ കോന്തലയില്‍ ഭദ്രമായി കെട്ടി വച്ചിരുന്ന ടിക്കറ്റെടുത്ത്, പലകുറി വായിച്ചു ഹൃദിസ്ഥമാക്കിയ
അക്കങ്ങളിലൂടെ ഒരിയ്ക്കല്‍ക്കൂടി കണ്ണോടിയ്ക്കുമ്പോള്‍,അയാള്‍ സ്വയം ചിരിച്ചുപോയി.....

എത്രയോ നാളായി മുടക്കമില്ലാതെ തുടരുന്ന ഒരു ശീലമാണ് .........
ഇന്നോളം പേരിനു പോലും ഒരു ചെറു സമ്മാനം കൂടി കിട്ടിയിട്ടില്ല .....
എന്നിട്ടും ആ ശീലം ഇപ്പോഴും തുടരുന്നു....
ആദ്യമൊക്കെ എല്ലാ ആഴ്ചയ്ലും ഒരെണ്ണമെന്നതായിരുന്നു കണക്ക് ...


പെന്‍ഷനായ ശേഷം അത് മാസത്തില്‍ ഒന്നായി ചുരുങ്ങി.....
എല്ല്ലാ മാസവും, ട്രഷറിയിലെത്തി പെന്‍ഷന്‍ പണം ഒപ്പിട്ടു വാങ്ങി,പുറത്തിറങ്ങി വിശാലമായ
വളപ്പിലെ, വെയിലോഴിഞ്ഞ കോണില്‍ നിന്നും കൊണ്ട്, ചായമിളകിത്തുടങ്ങിയ കളക്ട്രേറ്റ് മന്ദിരത്തിന്റെ പ്രായാധിക്യത്താല്‍ ജരാനര ബാധിച്ച മുഖത്തേയ്ക്കും നോക്കിയങ്ങിനെ നില്‍ക്കും കുറെ നേരം .......
എത്രയോ വര്ഷം തനിയ്ക്ക് അന്നം തന്ന സ്ഥാപനമാണ്‌ ......
പിന്നെ,ഇനിയുമൊരുവട്ടം കൂടി തമ്മില്‍ കാണാനാകണമേയെന്ന പ്രാര്‍ത്ഥനയുമായി, റോഡുമുറിച്ചുകടന്ന്‌
നേരേ ബഷീറിന്റെ പീടികയിലേക്ക്‌......

അവിടെനിന്നും ഒരു സര്ബത്ത് കുടിച്ചു കഴിയുമ്പോളേയ്ക്കും പതിവ് ലോട്ടറിക്കാരന്‍ കൃത്യമായെത്തി യിരിയ്ക്കും....മുഖത്ത് വെച്ച് പിടിപ്പിച്ച സ്ഥിരം ചിരിയുമായി....
ലോട്ടറിയും വാങ്ങി, ബഷീര്‍ പൊതിഞ്ഞു തരുന്ന മിറായിപ്പൊതിയുമായി, നേരെ വീട്ടിലേക്കു....
അതവള്‍ക്കുളളതാണ് .........
അവിടെ മാത്രം കിട്ടുന്ന വിവിധ നിറങ്ങളിലുള്ള നാരങ്ങാ മിറായി,അവള്‍ക്കത് വലിയ ഇഷ്ടമാണ്.....
എത്രയോ കാലമായി തുടരുന്ന ഒരു പതിവ്...
ആദ്യമാദ്യം കുട്ടികള്‍ക്കെന്ന വ്യാജേനയാവും വാങ്ങിവരിക.....
പക്ഷെ, അവള്‍ക്കറിയാം അത് തനിയ്ക്കുള്ളതാണെന്ന് .....

ഇനി ഈ വയസ്സുകാലത്ത് ഒരു ധനസമ്പാധനം പ്രതീക്ഷിച്ചല്ല ഈ ഭാഗ്യ പരീക്ഷണം ......
ചെറിയ ഒരു സമ്മാനമെങ്കിലും കിട്ടിയാല്‍ സന്തോഷമായി.....
അമിതമായ ആഗ്രഹങ്ങളൊന്നും ബാക്കി നില്‍ക്കുന്നില്ല.....

മരിയ്ക്കും മുന്‍പ് , സാധിച്ചാല്‍ തന്നോളം പ്രായമുള്ള ഈ മേല്‍ക്കൂര യൊന്നു പൊളിച്ചുപണിയണം
പലപ്പോഴും തമാശയായി താന്‍ തന്നെ പറയാറുള്ളത് പോലെ, ഇനിയൊന്ന് ആത്മഹത്യ ചെയ്യാമെന്ന് വെച്ചാല്‍ കൂടി,ശോഷിച്ച തങ്ങളുടെ ശരീരം പോലും താങ്ങാന്‍ ശേഷിയില്ലാത്തത്ര പഴകി ദ്രവിച്ച അവസ്ഥയൊന്നു മാറാന്‍....
അതല്ലെങ്കില്‍, ഒരുപക്ഷെ തന്റെ കാലശേഷം അത് നടുവിടിഞ്ഞു വീണാവും അവളുടെ അന്ത്യം....
അതനുവദിച്ചുകൂടാ...
പിന്നെ,മരണ സമയത്ത് കിടക്കയുടെ ചുവട്ടില്‍ ഒരു പാസ്സ് ബുക്കെങ്കിലും ഉണ്ടെങ്കില്‍, ഒരു പക്ഷേ ശവത്തിനെങ്കിലും അല്പം മാന്യത ലഭിച്ചേയ്ക്കാം ......
പറക്കമുറ്റിയപ്പോള്‍ മണ്ണും, മരങ്ങളും പങ്കുവെച്ച് പുതിയ കൂടുകള്‍ തേടി ചേക്കേറാനൊരുങ്ങിയ മക്കള്‍
തങ്ങളെയും പങ്കിട്ടെടുക്കാന്‍ ഒരു ശ്രമം നടത്തി ....
പക്ഷെ നിന്ന് കൊടുത്തില്ല....
ഔപചാരികമായ ആഗ്രഹപ്രകടനത്തിലുപരി ആവശ്യത്തില്‍, ആത്മാര്‍ത്ഥതയില്ലാഞ്ഞതിനാല്‍ നിര്‍ബ ന്ധിയ്ക്കുവാന്‍ അവരും നിന്നില്ല......ഭാഗ്യം......
ശേഷിയ്ക്കുന്ന കാലം, ഈ ഇടുങ്ങിയ കൂരയിലെ അസൌകര്യങ്ങളോടൊപ്പം ഇവിടെത്തന്നെ...
തന്റെ തീരുമാനത്തില്‍ അവളും ഉറച്ചുനിന്നു....

മുറ്റത്തെ ചരല്‍ക്കല്ലുകള്‍ക്ക് മേലേയ്ക്കു പത്രം വന്നു വീഴുന്ന ശബ്ദം കേട്ടാണ് അയാള്‍ ചിന്തവിട്ടുണര്‍ന്നത്‌,,,,,
ഉള്ളിലൂറിവന്ന ആകാംക്ഷയുമായി പത്രമെടുത്ത്‌, നറുക്കെടുപ്പ് ഫലതതിലെ അക്കങ്ങളിലൂടെ അയാളുടെ കണ്ണുകള്‍ പരതി ......ഒരുപാട് പ്രതീക്ഷയോടെ....
ഇക്കുറിയും ഒന്നുമില്ല......

ഇടതു കൈവെള്ളയില്‍ ചുരുട്ടിപ്പിടിച്ച ടിക്കറ്റുമായി, മുറിയ്ക്കുള്ളിലെയ്ക്ക് നടക്കുമ്പോള്‍ അയാള്‍ മനസ്സിനെ ആശ്വസിപ്പിയ്ക്കാന്‍ ശ്രമിച്ചു....
ഇനി അടുത്ത മാസം.....

പതിവ് തെറ്റിയ്ക്കാതെ, അടുത്ത പെന്‍ഷന്‍ ദിവസവും അയാള്‍ ലോട്ടറിയെടുത്തു .....
പക്ഷെ അതിന്റെ ഫലം വരുന്നത് വരെ കാക്കാതെ , അയാള്‍ യാത്രയായി....
പെന്‍ഷനും വാങ്ങി, മടങ്ങവേ പതിവില്ലാത്തവിധം എന്തോ ഒരു അരുതായ്മ അയാള്‍ക്ക് തോന്നി....
ശരീരം ആകെ തളരുന്നത് പോലെ....
ബസ്സിറങ്ങി ഒരുവിധം വീട്ടുപടിയക്കലെത്തിയപ്പോഴെയ്ക്കും, അയാള്‍വല്ലാത്ത കിതച്ചു പോയി.....
ഏറെ ആയാസപ്പെട്ട്‌ നടകള്‍ ചവുട്ടിക്കയറി മുറ്റത്തെത്തിയപ്പോഴെയ്ക്കും, വീണു പോകുമെന്ന് തോന്നി.....
വരണ്ടു തുടങ്ങിയ തൊണ്ടയില്‍ കുടുങ്ങിതുടങ്ങിയ ശബ്ദമുയര്‍ത്തി അവളെ നീട്ടി വിളിച്ചു...ആവുന്നത്ര ഉച്ചത്തില്‍ ....
അവള്‍ അകത്തുനിന്നും ഓടിയെത്തിയപ്പോഴേയ്ക്കും തിണ്ണയിലേയ്ക്കിരുന്നു പോയി.....ആകെ വിയര്‍പ്പില്‍ മുങ്ങി.....
വയ്യായ്ക അവളില്‍ നിന്നും മറച്ചുപിടിയ്ക്കാന്‍ ആവുന്നത്ര ശ്രമിച്ചു .......അവള്‍ പരിഭ്രമിച്ചേയ്ക്കുമെന്നു ഭയന്ന്.....
പണമടങ്ങിയ പേഴ്സം, പെന്‍ഷന്‍ ബുക്കും, മിറായിപ്പോതിയും അവളെ ഏല്‍പ്പിച്ച് കഴിഞ്ഞപ്പോഴേയ്ക്കും
അയാള്‍ പിന്നിലേയ്ക്ക് വീണു പോയിരുന്നു.....
അവസാനമായി, അവളോട്‌ ഒന്നു യാത്ര പറയാന്‍ പോലും മറന്ന്......... അയാള്‍ യാത്രയായി....
സ്വപ്‌നങ്ങള്‍ പിന്നെയും ബാക്കി വച്ച്.....
സംസ്കാര ചടങ്ങുകള്‍ക്കായി കുളിപ്പിയ്ക്കുവാനോരുങ്ങവേ, അച്ഛന്റെ മുണ്ടിന്റെ കോന്തലയിലെ കെട്ട് മകന്റെ ശ്രദ്ധയില്‍പ്പെട്ടു....
മറ്റാരും ശ്രധിയ്ക്കുന്നില്ലെന്നുറപ്പ് വരുത്തി, അയാള്‍ മുണ്ടെടുത്ത് അലമാരയുടെ ചുവട്ടിലായി ഒളി പ്പിച്ചു,......വല്ലാത്ത ഒരു കൈയ്യടക്കത്തോടെ......
ചടങ്ങുകള്‍ക്ക് ശേഷം മടങ്ങിയെത്തിയ മകന്‍, ആരുടേയും ശ്രദ്ധയില്‍പ്പെടാതെ മുറിയില്‍ കയറി അലമാരയ്ക്കടിയിലെ മുണ്ടിന്റെ കോന്തലയില്‍ നിന്നും കണ്ടെടുത്ത ലോട്ടറി ടിക്കറ്റുമായി, ഒഴിഞ്ഞ കോണില്‍ എല്ലാവരില്‍ നിന്നും ഒഴിഞ്ഞുമാറിയിരുന്ന്, റിസള്‍ട്ട് പ്രസിദ്ധീകരിച്ചുവന്ന അന്നത്തെ പത്രവുമായി
ഫലം ഒത്ത് നോക്കി.....
ആകാംക്ഷയോടെ, അതിലുപരി ഉള്ളിലൂറിവന്ന കൗതുകവുമായീ......

കൈയ്യിലിരിയ്ക്കുന്ന ടിക്കറ്റിലെ നമ്പരുമായി, പത്രത്തിലെ അക്കങ്ങളിലൂടെ കണ്ണോടിച്ച അയാള്‍ ഒരു നിമിഷം ഞെട്ടിപ്പോയി....

ഒന്നാം സമ്മാനാര്‍ഹമായ അമ്പതു ലക്ഷം രൂപാ, തന്റെ കൈകളിലിരിയ്ക്കുന്ന ടിക്കറ്റിന് ......
ഉള്ളില്‍ അടക്കിപ്പിടിച്ച ആഹ്ലാദം പുറത്തേയ്ക്ക് തുളുമ്പിപ്പോകാതെ, മുറി യ്ക്കുള്ളിലെ
സ്വകാര്യതയിലേയ്ക്ക് അയാള്‍ മെല്ലെ ഊളിയിട്ടു......
പരിഭ്രമത്തിനിടയില്‍, മകന്റെ കൈകളില്‍ നിന്നും വഴുതി വീണ പത്രരതാളിലെ, ചരമക്കോളത്തിലിരുന്ന്,
അപ്പോള്‍ അയാള്‍ ചിരിയ്ക്കുകയായിരുന്നു....
ഏറെ വൈകി തന്നെ തേടിയെത്തിയ, ബഹുമതിയെക്കുറിച്ചോര്‍ത്ത് ........
അപ്പോളും, ഇരുള്‍ മെഴുകിയ പിന്നാമ്പുറത്തെ ചാണകത്തറയുടെ ചുമരും ചാരി അവര്‍ ഇരിയ്ക്കുന്നുണ്ടായിരുന്നു....
തെക്കെപ്പുറത്ത്, ഇനിയും എരിഞ്ഞടങ്ങാത്ത ചിതയില്‍ നിന്നും തൊഴുകൈകളോടെ മേലേയ്ക്കുയരുന്ന
അഗ്നിനാളങ്ങളെയും നോക്കി...........തനിയെ.....
ചുണ്ടില്‍, നാരങ്ങാ മിറായിയുടെ മാധുര്യമൂറുന്ന ചിരിയുമായി, ഇനിയൊരിയ്ക്കലും അയാള്‍ മുറ്റത്തെ കല്പടവുകള്‍ ചവുട്ടിക്കയറി ഇവിടെയ്ക്ക് വരില്ലെന്ന തിരിച്ചറിവില്‍ , അവര്‍ തേങ്ങിപ്പോയി.....
തീര്‍ത്തും ഒറ്റപ്പെട്ടുപോയതിന്റെ, നിസ്സഹായതയോടെ.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ