2013 ഒക്‌ടോബർ 21, തിങ്കളാഴ്‌ച

"വീര ഭദ്രന്റെ ഭാര്യ......."

കാഷ്വാലിറ്റി ഐസിയു വിനു മുന്നില്‍ നിരരതിയിട്ടിരിയ്ക്കുന്ന കസേരകളുടെ പിന്‍ നിരയിലായി ചുമരിനോട് ചേര്‍ന്നുള്ള മൂലയില്‍ എല്ലാവരില്‍ നിന്നും ഒഴിഞ്ഞുമാറിയിരിയ്ക്കുമ്പോള്‍ ,ഗംഗയുടെ മനസ്സ് അകാരണമായ ഭയാശങ്കകളാല്‍ നിറഞ്ഞിരുന്നു.....
ആശങ്കകളുമായി കാതതിരിയ്ക്കുന്നവര്‍ക്കിടയില്‍ ചൂഴ്ന്നു നിന്ന കനത്ത മൌനത്തെ കീറിമുറിച്ചും കൊണ്ട് ഭിത്തിയില്‍ ഘദിപ്പിച്ചിരുന്ന ബോക്സില്‍ നിന്നും ബൈസ്റ്റാന്റര്മാര്‍ക്കായുള്ള അനൗണ്‍സുമെന്റു ഓരോ വട്ടം മുഴങ്ങുമ്പോളും അതിനു ആക്കം കൂടി വന്നു.....
അരുതാത്തതെന്തോ സംഭവിയ്ക്കാന്‍ പോകുന്നു എന്ന ആപത്ശങ്കയില്‍, അനുനിമിഷം ധൈര്യം ചോര്‍ന്നു പോകുന്ന മനസ്സിനെ സ്വാന്തനപ്പെടുത്തുവാന്‍ വൃഥാ ശ്രമിച്ചു.....
സമയമെത്രയായെന്നറിയില്ല....പുറത്തെ കനത്ത ഇരുളിന് മേലേയ്ക്കു മങ്ങിയ വെളിച്ചം പെയ്തു വീഴാന്‍ തുടങ്ങിയിരിയ്ക്കുന്നു....

രാത്രിയിലെപ്പോഴൊ തുടങ്ങിയ കാത്തിരിപ്പാണ്.....
കൈത്തലം നെറ്റിയില്‍ താങ്ങി മിഴികള്‍ ഇറുകെപ്പൂട്ടി, അവള്‍ മെല്ലെ കുനിഞ്ഞിരുന്നു.....
നെഞ്ചിനുള്ളില്‍ അത്രയും സമയം പണിപ്പെട്ടൊതുക്കി നിര്‍ത്തിയിരുന്ന നൊമ്പരം, പ്രതിഷേധത്തിന്റെ നേര്‍ത്ത ചിറ പൊട്ടിച്ചു പുറത്തേയ്ക്ക് വമിച്ചപ്പോള്‍ അവളറിയാതെ തേങ്ങിപ്പോയി....
എല്ലാ നിയന്ത്രണവും വിട്ട്‌ ....... മുള ചീന്തിയ മാതിരി....

പെട്ടെന്ന് പരിസരബോധം വീണ്ടെടുത്ത്‌, തലയുയര്‍ത്തി ചുറ്റുപാടും നോക്കി.....
എല്ലാവരും നല്ല മയക്കത്തിലാണ്....
മുറ്റി നില്‍ക്കുന്ന സംഘര്‍ഷത്തിനിടയിലും എല്ലാം മറന്നൊന്നു മയങ്ങാനെങ്കിലും കഴിയുന്ന അവരോടവള്‍ക്ക് ഒരു നിമിഷം വല്ലാത്ത അസൂയ തോന്നി...
മനസ്സിലെ സംഘര്‍ഷത്തിനു അയവുതേടി ഒരു നിമിഷമൊന്നു കണ്ണടയ്ക്കാനുള്ള കാരുണ്യം , നിദ്ര പോലും തനിയ്ക്ക് നിഷേധിച്ചിരിയ്ക്കുന്നു .....
അല്ലെങ്കില്‍ തന്നെ സ്വസ്ഥമായോന്നുറങ്ങിയിട്ടെത്ര നാളായിരിയ്ക്കുന്നു......
എവിടെയാണ് തനിയ്ക്ക് തെറ്റ് പറ്റിയത്.....
മെല്ലെ, മെല്ലെ എല്ലാം കൈവിട്ടു പോകുന്നു എന്ന് തിരിച്ചറിഞ്ഞിട്ടും തിരുത്താന്‍ ശ്രമിയ്ക്കാതിരുന്നിടതോ..........
അതോ, അതിനു നേര്‍ക്കുള്ള പ്രതികരണം ദുര്ബലമായ
പ്രധിഷേധങ്ങളില്‍ ഒതുക്കിയിടത്തോ .................
അറിയില്ല..............

വൈകിയെത്തുന്ന രാവുകളില്‍ മദ്യത്തിന്റെ രൂക്ഷ ഗന്ധം ഓരോ ദിവസവും ഏറി വരുന്നത് തിരിച്ചറിഞ്ഞപ്പോള്‍, തലയണയില്‍ മുഖം പൂഴ്ത്തി നിശ്ശബ്ദം തേങ്ങാനെ തനിയ്ക്കായുള്ളൂ ....
ദുര്‍ വിധിയില്‍ സ്വയം പഴിച്ച് ......
ഒടുവില്‍ മഹി, പൂര്‍ണ്ണമായും മദ്യത്തിനു കീഴടങ്ങിയിരിയ്ക്കുന്നു എന്നാ തിരിച്ചറിവില്‍, മനസ്സിനെ തയ്യാറാക്കി നിര്‍ത്താന്‍ ശ്രമിച്ചു.....ദുരന്തങ്ങളേറ്റു വാങ്ങാനുള്ള കരുതതിനായി....
ഓടിച്ചിരുന്ന ബൈക്ക് എവിടെയോ ചെന്നിടിച്ചു എന്നേ വിളിച്ചുപറഞ്ഞയാല്‍ പറഞ്ഞുള്ളൂ
കേട്ടപാടെ, തലചുറ്റുന്ന പോലെ തോന്നി.....
നിയന്ത്രണം വിടുവാനോരുങ്ങിയ മനസ്സിനെ പണിപ്പെറട്ടൊതുക്കി....

സഹായത്തിനു പോലും ഒരാളെ ഒപ്പം കൂട്ടാനില്ലാത്ത നിസ്സഹായതയില്‍ അവള്‍ക്കു
സങ്കടവും , നിരാശയും തോന്നി....ഒപ്പം, തന്നോട് തന്നെ വെറുപ്പും....

മദ്യപിച്ച ശേഷമുള്ള അപകടങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍, ആദ്യമാദ്യം സഹതാപം കാട്ടി ഓടിയെത്തിയിരുന്ന ബന്ധുക്കളും, അയല്‍ക്കാരുമൊക്കെ , മെല്ലെ ഒഴിഞ്ഞുമാറാന്‍ തുടങ്ങി......
അവരെ കുറ്റം പറയുന്നതിലര്‍ത്ഥമില്ല....

ഹോസ്പിറ്റലിലെത്തുമ്പോള്‍, ഐസിയുവിലാണെന്നറിഞ്ഞു...........തലയ്ക്കു ഗുരുതരമായ പരിക്കുണ്ട്.....
ബോധവുമില്ലത്രെ......
അടിയന്തിരമായി ഒരു ഓപ്പറേഷന്‍ നടത്തണം.....

ഡോക്ടര്‍ അത്രയും പരഞ്ഞുതീര്ന്നപ്പോഴെയ്ക്കും ,കണ്ണില്‍ ഇരുട്ടുകയറുന്നത് പോലെ തോന്നി.....
എല്ലാം അവസാനിയ്ക്കുവാന്‍ പോകുന്നെന്ന മുന്നറിയിപ്പ് ഉള്ളിലിരുന്നാരോ തരുന്നതുപോലെ.............
സമ്മതപത്രത്തില്‍, അവര്‍ ചൂണ്ടി കാണിച്ചിടത്തോക്കെ, യാന്ത്രികമായി ഒപ്പിട്ടുനല്കി.....മനസ്സവിടെയെങ്ങുമല്ലായിരുന്നു.......
ഓപ്പറെഷനുള്ള ബില്‍ പേ ചെയ്യാനായി, കൌണ്ടറിനു മുന്നില്‍ നില്‍ക്കുമ്പോള്‍, പിന്നെയും, തളര്‍ന്നു പോയി.....
വരും വഴി, കഴുത്തിലും,കാതിലുമുള്ളതെല്ലാം ഊരി പണയം വെച്ച് കൈയ്യില്‍ കരുതിയ പണം ഒന്നുമാകില്ല......
ഒന്നും മിണ്ടാനാകാതെ, അവള്‍ കൌണ്ടാറിന്റെ ചുമരും ചാരി നിന്ന് പോയി.....
എന്ത് ചെയ്യണമെന്നു ഒരൂഹവും കിട്ടുന്നില്ല..........
പണമടച്ചില്ലെങ്കില്‍, ഓപ്പറേഷന്‍ നടക്കാനിടയില്ല..........നടന്നില്ലെങ്കില്‍............
ആ ചിന്ത അവളില്‍ ഞെട്ടലുണ്ടാക്കി..........

അറിയപ്പെടുന്ന ആത്മീയാചാര്യന്റെ പേരിലുള്ള ഹോസ്പിറ്റലാണ്.....പക്ഷെ, ബിസ്സിനസ്സില്‍ ആത്മീയത കലര്‍ത്താറില്ലെന്നു കേട്ടിട്ടുണ്ട്......
തന്റെ നിസ്സഹായാവസ്ഥ കണ്ടിട്ടാവാം, ബാക്കി പണം കാലത്ത് അടച്ചാല്‍ മതിയെന്ന് ഒടുവില്‍ സമ്മതിച്ചു....
ഒരു പക്ഷെ ഒരു ജീവന്‍ വെച്ച് വിലപേശാന്‍ കഴിയാഞ്ഞിട്ടാവാം.....
അത്രയെങ്കിലും സൌമനസ്യം കാട്ടിയ അവരോദു, ഉള്ളില്‍ നന്ദി പറഞ്ഞു...........
ഒരിടത്ത് നിന്നും ലഭിയ്ക്കാത്ത
അനുകമ്പ....

ആഘോഷങ്ങളിലും, സല്‌ക്കാരങ്ങളിലുമൊക്കെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ ആരെയും, കണ്ടില്ല..........അവസ്ഥ, എന്താണെന്നറിയാന്‍, പേരിനു പോലും....
അവരിപ്പോള്‍ പുതിയ ഇരകളെ തേടുകയാവും.....ഏതെങ്കിലും ശീതീകരിച്ച മുറിയിലെ അരണ്ട വെളിച്ചത്തില്‍
,നുരഞ്ഞു പൊന്തുന്ന ലഹരിയുടെ ആഹ്ലാദത്തുടിപ്പില്‍......

ഇനിയും, എവിടെയൊക്കെയോ, ഐസിയുകള്‍ക്ക് മുന്നില്‍ നെഞ്ചിടിപ്പോടെ കാത്തിരിയ്ക്കാന്‍ പുതിയ ഗംഗ മാരെ സൃഷ്ടിയ്ക്കാനായി......

അനൗണ്‍സുമെന്റ് ബോക്സില്‍ നിന്നും തന്റെ പേരുയര്‍ന്നു കേട്ടപ്പോള്‍, അവള്‍ ഒരു ഞെട്ടലോടെ ചിന്ത വിട്ടുണര്‍ന്നു.....
മിടിയ്ക്കുന്ന ഹൃദയവുമായി, ഐസിയു വിന്റെ ഡോര്‍ തുറന്നകത്തെയ്ക്ക് നടക്കുമ്പോള്‍ അവളുടെ ശരീരമാസകലം വിറപൂണ്ടിരുന്നു......
കാലുകള്‍ക്ക് ചലനമറ്റപോലെ.....
അരുതാത്തതെന്തോ സംഭവിയ്ക്കാന്‍ പോകുന്നു എന്ന തോന്നലില്‍ ആകെ വിയരത്തുപോയി........

"ഓപ്പറേഷന്‍ കഴിഞു.........പേടിയ്ക്കാനില്ല............"
ഡോക്ടര്‍ അത്രയും പറഞ്ഞു നിര്ത്തിയപ്പോഴെയ്ക്കും, അവളറിയാതെ കൈകള്‍ കൂപ്പിപ്പോയി..........
പ്രാര്‍ത്ഥനാ നിര്ഭരമായ മിഴികളുമായി........കൃതജഞതാ പൂര്‍വ്വം........
അത്രയും സമയം മനസ്സില്‍ കെട്ട് പിണഞ്ഞു കിടന്ന സംഘര്ഷത്തിനു അയവു വന്നതിന്റെ ആശ്വാസവും പേറി പുറത്തേക്കിറങ്ങുമ്പോള്‍, ബില്ലടയ്ക്കാനുള്ള ബാക്കി പണത്തിനായി ആരുടെ മുന്നില്‍ കൈ നീട്ടുമെന്ന
ചിന്ത അവളില്‍ വീണ്ടുമൊരു അസ്വസ്ഥതയായി പടര്‍ന്നു കയറി ................
പേഴ്സില്‍, മടക്ക യാത്രയ്ക്കുള്ള വണ്ടിക്കൂലിയ്ക്ക് പോലുമുള്ള പണം ബാക്കി ഉണ്ടാകാനിടയില്ല....

വില്‍ക്കാനും, പണയം വയ്ക്കുവാനുമായി ഇനി ശേഷിയ്ക്കുന്നത് തന്റെ ഈ ശരീരം മാത്രം....
സഹായമഭ്യര്‍ത്‌ഥിച്ചു സമീപിയ്ക്കാന്‍, ഒരു മുഖവും മനസ്സില്‍ തെളിയുന്നില്ല ....

വാതില്‍ തുറന്നു പുറത്തേക്കു നടക്കുമ്പോള്‍, പിന്നില്‍ എറെ നേരമായി ആവര്‍ത്തിച്ചു മുഴങ്ങി കേട്ട ബൈസ്റ്റാ ന്റര്‍ക്കായുള്ള അനൗണ്‍സ്മെന്റു പിന്നെയും ഉയര്‍ന്നു കേട്ടു ..........
അവരിപ്പോള്‍ എവിടെയാകും....
ബില്ലടയ്ക്കാനുള്ള പണത്തിനായി ആരുടെ മുന്നില്‍ കൈനീട്ടി യാചിയ്ക്കയാവും ......
അതൊ ഏതെങ്കിലും നാലാം കിട ലോഡ്ജിലെ അഴുക്കു പുരണ്ട ബെഡില്‍ വിയര്‍ത്തു കുളിച്ചോ......

ആ വഴിയ്ക്കുള്ള ചിന്ത അവളില്‍ വല്ലാത്ത ഒരു ഞെട്ടലുണ്ടാക്കി .....

ഒരു നിമിഷം, എന്തോ ആലോചിച്ചുറപ്പിച്ചിട്ടെന്ന പോലെ , പുറത്തെ അരണ്ട വെളിച്ചത്തിലേക്കിറങ്ങി........
പിന്നെ, ധൃതിയില്‍ റോഡു മുറിച്ചു കടന്ന്, ആദ്യം കണ്ട ഓട്ടോയ്ക്ക് കൈ കാട്ടി......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ