2013 ഒക്‌ടോബർ 21, തിങ്കളാഴ്‌ച

"പാറുവിന്റെ കത്ത്...............

ഊണ് കഴിച്ച ശേഷം മണിക്കൂറുകള്‍ നീണ്ട മറ്റൊരു യാത്രയുടെ ക്ഷീണവും പേറി കിടക്കയിലേക്ക് വീഴാനോരുങ്ങവേ പെട്ടെന്നാണ് മേശ മേല്‍ തുറന്നു വെച്ചിരിക്കുന്ന പാറപുസ്തകിന്റെ താളു കള്‍ക്കിടയിലൂടെ പുറത്തേക്കു തല നീട്ടിയിരിയ്ക്കുന്ന ഒരു നീലക്കവര്‍ അയാളുടെ ശ്രദ്ധയില്‍പ്പെട്ടത്.....
എന്താണെന്നറിയാനുള്ള ആകാംക്ഷയോടെ തുറന്നു നോക്കുമ്പോള്‍ ഒരു കത്താണ്...അതും മകളുടെ കൈപ്പടയില്‍ തനിക്കായിട്ടെഴുതിയിരിക്കുന്നത്.....ഉള്ളിലൂറി വന്ന കൌതുകത്തോടെ അതിലുപരി ഉള്ളടക്കമെന്താണെന്നറിയാനുള്ള ഉദ്യോഗവും പേറി കത്ത് തുറന്ന്, തമ്മില്‍ മുട്ടിയുരുമ്മി നില്‍ക്കുന്ന വടിവില്ലാത്ത അക്ഷരങ്ങളിലൂടെ അയാള്‍ സാവധാനം കണ്ണോടിച്ചു.....
"പ്രീയപ്പെട്ട, അച്ചായിക്ക്‌.....എത്ര ദിവസമായി, അച്ചായിയെ മോളൊന്നു കണ്ടിട്ട്......ഒന്ന് മിണ്ടിയിട്ടു....കൊതിയായിട്ടാ, അച്ചായി......നാളെ, പോകുമ്പോള്‍ മോളെ ഒന്ന് വിളിയ്ക്വോ .....
എന്ന്, അച്ചായീടെ സ്വന്തം പാറു ......."
അവസാന വരികളിലെതിയപ്പോഴേക്കും അയാളുടെ നെഞ്ചകം വല്ലാതെ പിടഞ്ഞു പോയി......
കത്തുമായി മെല്ലെ പിന്തിരിഞ്ഞു, കട്ടിലില്‍ തളര്ന്നുറങ്ങുകയായിരുന്ന അവളുടെ നേര്‍ക്ക്‌ കുനിഞ്ഞു, നെറ്റിയിലേക്ക് അലസമായി പടര്‍ന്നു കിടന്ന മുടിയിഴകള്‍ മെല്ലെ മാടിയൊതുക്കി അയാള്‍ അവളെ മൃദുവായി
ചുംബിച്ചു....
ഉള്ളില്‍ തികട്ടി വന്ന കുറ്റ ബോധത്തോടെ....
പണിപ്പെട്ടൊട്ടൊതുക്കാന്‍ ശ്രമിച്ചിട്ടും, നിറഞ്ഞു തുളുമ്പിയ മിഴികളില്‍ നിന്നും ഒരു തുള്ളി കണ്ണീര്‍ താഴേയ്ക്ക് അടര്ന്നുവീണ്
അവളുടെ നെറ്റിയില്‍ പടര്ന്നതയാളറിഞ്ഞു.....
ദേഹത്തുനിന്നും വഴുതി മാറിക്കിടന്ന പുതപ്പെടുത്തു അവളെ ഒന്നുകൂടി പുതപ്പിച്ച് നിവര്ന്നപ്പോഴെയ്ക്കും നിറഞ്ഞു തുളുമ്പിയ മിഴികള്‍ കാഴ്ച മറച്ചു,,,,,
അടുക്കളയില്‍ നിന്നും ഭാര്യ കടന്നു വരുന്നതറിഞ്ഞ്, മിഴികള്‍ മെല്ലെ തുടച്ച്.ലൈറ്റണച്ചു കിടന്നു....
കണ്ണുകള്‍ ഇറുകെ പൂട്ടി, ഇനിയും കടന്നുവരാന്‍ മടിച്ചുനിന്ന ഉറക്കവും കാത്തു കിടക്കവേ പരിഭവവും, സങ്കടവും ചാലിച്ചെഴുതിയ മകളുടെ കത്തിലെ വരികള്‍ അയാളില്‍ വല്ലാത്ത ഒരു അസ്വസ്ഥതയായി പടര്‍ന്നു കയറി.....
അച്ഛന്റെ നഷ്ടമാകുന്ന സ്നേഹവാത്സല്യങ്ങളില്‍ ആ മനസ്സ് എത്രമാത്രം നൊമ്പരപ്പെടുന്നു എന്നത് അയാള്‍ തിരിച്ചറിഞ്ഞു....
ഒപ്പം ആ കുഞ്ഞു മനസ്സിലെ നൊമ്പരം ഒരു പിതാവെന്ന നിലയ്ക്കുള്ള തന്റെ പരാജയത്തിലേക്ക് കൂടി വിരല്‍ ചൂണ്ടുന്നുവെന്ന തിരിച്ചറിവില്‍ അയാള്‍ ആകെ അസ്വസ്ഥനായി....
ആര്‍ക്കൊക്കെയോ പകുത്തു നല്‍കപ്പെട്ട സമയവുമായി, ജീവിയ്ക്കുവാനുള്ള തത്രപ്പാടോടെയുള്ള നെട്ടോട്ടത്തിനിടയില്‍ അവളാഗ്രഹിയ്ക്കുന്ന മാതിരി ഒപ്പമിരിയ്ക്കാനാവാറില്ല പലപ്പോഴും.....മന:പൂര്‍വ്വ മല്ലാതിരുന്നിട്ടും.....
പക്ഷെ സ്വകാര്യ സ്ഥാപനത്തില്‍ സൂപ്പര്‍വൈസര്‍ ഉദ്യോഗം ഭരിയ്ക്കുന്ന അച്ഛന്റെ പണിത്തി രക്കുകളോ,പരിമിതികളോ നാലാം ക്ലാസ്സുകാരിയായ അവള്‍ക്കുള്‍ക്കൊള്ളാന്‍ പറ്റുന്നതായിരുന്നില്ല....
അവളെ സംബന്ധിച്ചിടത്തോളം അവള്‍ക്കു മാത്രം എന്നും നഷ്ടമാകുന്ന അച്ഛന്റെ സ്നേഹവും പരിഗണനയും ആ മനസ്സിനെ ഏറെ നൊമ്പരപ്പെടുത്തിയിട്ടുണ്ടാവാം....
എല്ലാ ദിവസവും അവളുണരും മുന്‍പേ യാത്രയാരംഭിയ്ക്കുകയും രാത്രി ഏറെ വൈകി അവളുറങ്ങിയശേഷം മാത്രം മടങ്ങിയെത്തുകയും ചെയ്യുന്ന അച്ഛന്റെ സാമീപ്യം അവള്‍ക്കെന്നും അന്യമായിരുന്നു....
വല്ലപ്പോഴുമൊന്നു കാണാനാവുക ഞായറാഴ്ചകളില്‍ മാത്രം.പണി തിരക്കുണ്ടെങ്കില്‍ പലപ്പോഴും അതിനും സാധിയ്ക്കാറില്ല....
ഉറക്കമുണരുമ്പോള്‍, തനിയ്ക്കായി അച്ഛന്‍ പതിവായി അലമാരരതട്ടില്‍ വെച്ച് പോകുന്ന ചോക്ലേറ്റു പോതിയിലുപരി അവളാഗ്രഹിയ്ക്കുന്നത് തന്നോടൊപ്പം കളി പറയുകയും തന്നെ താലോലിയ്ക്കുകയും ചെയ്യുന്ന അച്ഛന്റെ സാമീപ്യവും അത് പകരുന്ന കരുതലുമാകാം....
അത് തിരിച്ചരിയുന്നതില്‍ തനിയ്ക്കേറ്റ പരാജയത്തെക്കുറിച്ചോര്‍തതപ്പോള്‍ ആ കുഞ്ഞു മനസ്സിന് മുന്നില്‍ ആകെ ചെറുതാകുന്നത് പോലെ തോന്നി....
സ്കൂള്‍ ആനിവേഴ്സറിയ്ക്കും,ആഘോഷങ്ങള്‍ക്കുമൊന്നും ഒരിയ്ക്കലും തന്നോടൊപ്പം സ്കൂളില്‍ എത്തിയിട്ടില്ലാത്ത അച്ഛന്‍,അവള്‍ക്കൊരു സങ്കടമാകും എന്നും....
കൂട്ടുകാരെല്ലാം വാഹനങ്ങളില്‍ അച്ഛനമ്മമാരുടെ കൈകളില്‍ തൂങ്ങി സ്കൂളിലെത്തുമ്പോള്‍ അവള്‍ മാത്രം എന്നും, അമ്മയുടെ കൈയും പിടിച്ചു വഴിയോരം പറ്റി .....അച് ചനെവിടെ യെന്ന കൂട്ടുകാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകാതെ,ജാള്യതയോടെ തലയും കുനിച്ച്‌ .....
ചിന്തകള്‍ അത്രത്തോളമെത്തിയപ്പോള്‍ കുറ്റബോധവും, നിസ്സഹായതയും കൂടിക്കലര്‍ന്ന് അയാളാകെ വിതുമ്പിപ്പോയി.....
ഒരുപാട് നൊമ്പരങ്ങളില്‍ ചാലിച്ചെഴുതിയ ആ നാല് വരി കത്തിലെ അക്ഷരങ്ങള്‍ തന്നിലെ പരാജിതനെ കൂടുതല്‍ ആഴത്തില്‍ മുറിപ്പെടുത്തുന്നത് തിരിച്ചറിഞ്ഞ അയാള്‍ കണ്ണുകള്‍ ഇറുകെപ്പൂട്ടി....
മനസ്സിനെ എല്ലാം മറന്നുള്ള ഒരു ഗാഡനിദ്രയില്‍ ഒളിപ്പിയ്ക്കുവാനുള്ള വ്യഗ്രതയോടെ....
ഉറക്കത്തിലേക്കു വഴുതി വീഴും മുന്‍പേ അയാള്‍ മനസ്സിലൊരു തീരുമാനമെടുത്തിരുന്നു.....
എല്ലാ തിരക്കുകളില്‍ നിന്നും അവധിയെടുത്ത്,നാളത്തെ ഒരു ദിവസം മുഴുവനായി അവള്‍ക്കൊപ്പം.....
അവള്‍ക്കു മാത്രമായി ................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ