2013 ഒക്‌ടോബർ 21, തിങ്കളാഴ്‌ച

കവിയുടെ കാമുകി.....

ഞായരാഴ്ചയായിരുന്നിട്ടും ഉറക്കമുണര്‍ത്താനായേല്‍പിച്ച പതിവ് ദൌത്യം കൃത്യമായി നിറവേറ്റി അലാറം വായ പൂട്ടിയപ്പോള്‍ ഉറക്കം മുറിഞ്ഞതിന്റെ അലോസരം തീരെ ഭാവിയ്ക്കാതെ അയാള്‍ കിടക്ക വിട്ടെഴുന്നേറ്റു....
ജനല്‍പ്പാളികള്‍ക്ക് മുകളിലെ വിടവിലൂടെ പുറത്തു പെയ്തു വീഴുന്ന മഞ്ഞില്‍ നനഞ്ഞ കുളിര്‍ കാറ്റ് മുടിയിഴകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്നതില്‍ കൊതി പൂണ്ട മനസ്സിനെ പിന്തിരിപ്പിച്ച് നേരെ നടന്ന് കമ്പ്യൂട്ടറിന്റെ സ്വിച്ച് ഓണ്‍ ചെയ്യുമ്പോള്‍ തലേ രാത്രി ഏറെ വൈകി പോസ്റ്റ്‌ ചെയ്ത കവിതയുടെ മേലുള്ള പ്രതികരണമറിയാന്‍ മനസ്സ് വല്ലാതെ തിടുക്കം കാട്ടി........
ഇടയ്ക്ക്, താനെഴുന്നെറ്റതറിഞ്ഞ് വാതില്‍ക്കലെത്തി നോക്കിപ്പോയ ഭാര്യ ചായയുമായി കടന്നു വരുമ്പോള്‍ അവളുടെ ചുണ്ടുകളിലൊളിപ്പിച്ച പരിഹാസത്തില്‍ പൊതിഞ്ഞ പുഞ്ചിരി അയാള്‍ ശ്രധിയ്ക്കാതിരുന്നില്ല....

ഞായറാഴ്ചകളില്‍ എന്ത് ഭൂകമ്പമുണ്ടായാലും പത്തു മണിവരെ മൂടിപ്പുതച്ചു കിടക്കുന്നയാളാണ്....
കമ്പ്യൂട്ടറില്‍ നെറ്റ് കണക്ഷന്‍ കിട്ടിയമുതല്‍ ഓഫീസില്‍ നിന്നെത്തിയാലുടന്‍ പിന്നെയതിന്റെ മുന്നില്‍ ഒരേയിരുപ്പാണ് ....
ഒരുകാലത്ത് കൈയ്യക്ഷരവും, ചിന്താശക്തിയും പൊയ്പ്പൊകുമെന്നു പറഞ്ഞു കമ്പ്യൂട്ടറിനെ ശക്തമായി വിമര്‍ ശിച്ചിരുന്നയാളാണ്....
ഇപ്പോള്‍ ബ്ലോഗെഴുത്ത് തലയ്ക്കുപിടിച്ച്, കാലക്രമത്തില്‍ തന്നെപ്പോലും മറന്നെയ്ക്കുമെന്ന ഭീതിയിലാണവള്‍
അവളുടെ ആത്മഗതങ്ങള്‍ അയാള്‍ തിറിയുന്നുണ്ടായിരുന്നു....
മുന്‍പ് പലവട്ടം അവള്‍ ഉറക്കെ ആവര്‍ത്തിച്ചു പറഞ്ഞു തന്നെ ഉത്തരം മുട്ടിച്ച മനോവിചാരങ്ങള്‍...

അയാള്‍ക്കും ആശ്ച്ചര്യമായിരുന്നു....
എത്രയോവര്‍ഷമായി അക്കങ്ങളും, ജ്യാമിതീയ രൂപങ്ങളും മാത്രം തന്റെ പേനത്തുമ്പില്‍ നിന്നും ഒലിച്ചിറങ്ങിയിരുന്നിടത്ത് , താന്‍ പിന്നെയും എഴുതിത്തുടങ്ങിയിരിയ്ക്കുന്നു.........അതും വല്ലാത്ത ഒരു അഭിനിവേശതോടെ....
പിന്നെയത് ബ്ലോഗെഴുത്തിനു വഴിമാറിയപ്പോള്‍, ഏതാണ്ട് അതിനു അടിപ്പെട്ട മട്ടായി, ശ്രീമതി പരിഭവിച്ച മാതിരി....
ഒരിയ്ക്കള്‍ കമ്പ്യൂട്ടരറിനെ ഭര്‍ത്സിച്ച തന്റെ അത് വാങ്ങാനായുള്ള ഉത്സാഹം കണ്ടപ്പോള്‍ ഭാര്യ അടക്കം പറഞ്ഞു ചിരിച്ചു....
പഠനാവശ്യത്തിനു കമ്പ്യൂട്ടര്‍ വേണമെന്ന് മകള്‍ വാശി പിടിച്ചപ്പോള്‍, ചെറുപ്പത്തില്‍ ഒറ്റ ഉടുപ്പും, ട്രോസറു മായി സ്കൂളില്‍ പോയിരുന്ന തന്റെ ദരിദ്രമായ പഠനകാലം ഓര്‍മ്മിപ്പിച്ച് അവളെ അതെല്ലാം ആര്‍ഭാടമാണെന്നു ധരിപ്പിച്ചതോര്‍ത്തു മകളും അമ്മയ്ക്കൊപ്പം കൂടി....
കുറിച്ചിടുന്ന വരികള്‍ക്ക് കമന്റുകള്‍ നിറയുമ്പോള്‍, പിന്നെയും എഴുതാനുള്ള മനസ്സിന്റെ പ്രലോഭനത്തെ തടുത്തു നിര്‍ത്താനാവുന്നില്ല....

മനസ്സിന്റെ പ്രലോഭനം എന്നതിലുപരി സത്യത്തില്‍ അവളുടെ പ്രോത്സാഹനത്തില്‍ പൊതിഞ്ഞ കാന്തിക പ്രേരണയല്ലേ തന്നെ പിന്നെയും എഴുതാന്‍ പ്രേരിപ്പിയ്ക്കുന്നത്....
ചിന്തകള്‍ അവിടെയെത്തി മുട്ടി ന്ല്‍ക്കവേ അയാളുടെ മിഴികള്‍ കമ്പ്യൂട്ടറിന്റെ കോണില്‍ പിന്നെയും കറങ്ങിക്കൊണ്ടിരിയ്ക്കുന്ന ഭൂഗോളത്തിന്റെ പരിച്ഛെദത്തില്‍ ഉടക്കി നിന്നു ....
നെറ്റ് കണക്ട് ആയിരിയ്ക്കുന്നു....
ലോഗിന്‍ ചെയ്തു നോക്കുമ്പോള്‍ പുതിയ കവിത അപ്പ്രൂവ് ആയിരിയ്ക്കുന്നു...
അതോരിക്കല്‍ക്കൂടി വായിയ്ക്കുവാന്‍ നില്‍ക്കാതെ കണ്ണുകള്‍ കമന്റ് ബോക്സിലെയ്ക്കു നൂഴ്ന്നിറങ്ങി.....
വര്‍ധിച്ചുവരുന്ന ജിജ്ഞാസയോടെ ....
അവളുടെ കമന്റുണ്ട്, ഇന്നും പതിവുപോലെ ആദ്യം തന്നെ ....
പുറത്തെ മഞ്ഞിന്റെ കുളിര് മനസ്സിലേയ്ക്ക് പകര്‍ന്ന മാതിരി......... സുഖമുള്ള ഒരു കുളിര്‍മ്മ...

"റാംജി....കവിത നന്നായിരിയ്ക്കുന്നു.....വിശപ്പടങ്ങാത്ത തിരക്കൂട്ടങ്ങള്‍ തമ്മിലടിച്ചു ചിതറുന്ന ക്ഷീണിച്ച ശബ് ദം......വരികള്‍ മനോഹരം.....ആശംസകളോടെ.......വീണാ വര്‍മ്മ...."

അയാളുടെ ഉള്ളം ആകെ പൂത്തുലഞ്ഞു......ഒരു നിര്‍വൃതിയുടെ തിരത്തള്ളലില്‍....
മറ്റു കമന്റുകള്‍ ശ്രധിയ്ക്കാനെ പോയില്ല....
തന്റെ വരികള്‍ അവള്‍ക്കായുള്ളതാണ്....മറ്റുള്ളവര്‍ വേണെമെങ്കില്‍ കമന്റിടട്ടെ, അതുവഴി അവര്‍ അഭിമാനിയ്ക്കട്ടെ ഈ കവിയെ അനുമോദിയ്ക്കാന്‍ അവസരം ലഭിച്ചതില്‍.....
മിഴികള്‍ ചാറ്റിംഗ് ബൊക്സിലേയ്ക്ക് പറിച്ചു നട്ടു....

അവള്‍ ഓണ്‍ലൈനില്‍ ഉണ്ട്.....മനസ്സിലെ ആഹ്ലാദം നിറഞ്ഞു തുളുമ്പുന്ന മട്ടായി....
ഒരു ഗുഡ്മോര്‍ണിംഗ് നല്‍കി മറുപടിക്ക് കാത്തിരിയ്ക്കുമ്പോള്‍ , മനസ്സിലോര്‍ത്തു.....
ഇവള്‍ ഇത്ര നേരത്തെ ഉണര്‍ന്നോ....
ഒട്ടും വൈകിയ്ക്കാതെ തന്നെ അവള്‍ പ്രതികരിച്ചു.....
മനസ്സില്‍ തിരിച്ചുള്ള മറുപടിയുമായി, റ്റൈപ്പ് ചെയ്യാനോരുങ്ങവേ കറന്റ്‌ പോയി...
നാശം....അയാള്‍ മനസ്സില്‍ സ്വയം ശപിച്ചു......അവള്‍ എന്ത് കരുതിക്കാണും.

മറ്റൊരു തടസ്സവുമില്ലാതെ ആവോളം സംസാരിയ്ക്കാന്‍ കഴിയുമായിരുന്ന ഒരവസരം നഷ്ടമായതില്‍ അയാള്‍ വല്ലാതെ ഖേദിച്ചു....
ഒപ്പം അയാള്‍ തിരിച്ചറിയുകയായിരുന്നു, അക്ഷരങ്ങളുടെ നൂലിഴകളിലേരി തന്റെ ഹൃദയത്തിലേയ്ക്ക് നൂഴ്ന്നിറങ്ങിയ അവള്‍ തന്റെ മനസ്സിനെ എത്ര മാത്രം കീഴ്പ്പെടുത്തിയിരിയ്ക്കുന്നു
എന്ന സത്യം...

മദ്ധ്യവയസ്സിലേയ്ക്ക് നടന്നടുക്കുന്ന തന്റെയുള്ളില്‍ എന്നേ മരവിച്ച കാല്‍പനിക വികാരങ്ങള്‍ മെല്ലെ തലപൊക്കുന്നുവോ......
കവിയുടെ പ്രചോദനം ഇത്തരം ഭ്രമാത്മക കല്പ്പനകളാവാമെന്നു അയാള്‍ സാന്ത്വനിച്ചു....

അതിരാവിലെ എഴുന്നേറ്റു ,മങ്ങിയ വോള്‍ട്ടേജില്‍ നന്നേ ബുദ്ധിമുട്ടി, തലേന്ന് വാങ്ങിവെച്ച ഗോദ്‌റജ് മുടിയിഴകളിലും, മീശമേലും തേച്ച് പിദിപ്പിയ്ക്കുമ്പോള്‍, ചായമുണങ്ങി കുളിച്ചോരുങ്ങുമ്പോഴേയ്ക്കും
ട്രെയിന്‍ മിസ്സാകുമോ എന്ന ആധിയായിരുന്നു, അയാളുടെ ഉള്ളില്‍.....
തലേന്നേ പോകണമെന്ന് കരുതിയതാണ്........ തന്റെ ജീവിതം തന്നെ മുരടിപ്പിച്ച
നശിച്ച പണിത്തിരക്ക് കാരണം അതിനു കഴിഞ്ഞില്ല....

ആലുവയില്‍ വെച്ചുനടക്കുന്ന ബ്ലോഗേഴ്സ് മീറ്റില്‍ ഇന്നെങ്കിലും പങ്കെടുക്കുവാനുള്ള അവധി തരപ്പെടുതിയതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ചോര്‌ത്തപ്പൊള്‍ അയാള്‍ സ്വയം ശപിച്ചു... ഒന്നിനും തികയാത്ത .ഒരു പിടി നോട്ടുകള്‍ക്കായി തന്നെ തന്നെ പണയപ്പെടുത്തിയ ജീവിതത്തോടുള്ള അമര്‍ഷത്തോടെ.....

അവള്‍ എത്തുമെന്നുള്ളതിനാല്‍ എങ്ങിനെയും അവിടെയെത്തണമെന്ന
അയാളുടെ പ്രേമാതുരമായ മനസ്സ് ശാട്യം പിടിച്ചു....

യാത്രയിലുടനീളം അവളെ എങ്ങിനെ അഭിമുഖീകരിയ്ക്കും എന്ന ചിന്തയിലായിരുന്നു അയാള്‍....ആദ്യമായി കാണുകയാണ്....ചെറുപ്പക്കാരിയായ അവള്‍ക്ക് തന്നെ ഇഷ്ടമാകുമോ എന്ന ചിന്ത
അയാളുടെ മനസ്സില്‍ ഒരു കാളിമ പടര്‍ത്തി.....
മുക്കാല്‍ ഭാഗവും കഷണ്ടി കരണ്ട തലയും, പ്രായത്തില്‍ കവിഞ്ഞ വാര്‍ധക്യത്തിന്റെ
കടന്നുകയറ്റവും ഒരുപക്ഷെ അവളുടെ മനസ്സിടിയ്ക്കുമോ....
പ്രൊഫൈലില്‍ കൊടുത്തിരുന്നത് ചെറുപ്പത്തിലെ ഫോട്ടോയാണ്....
പക്ഷെ അവള്‍ സ്നേഹിച്ചുണ്ടാവുക തന്നിലെ കവിയുടെ സൗന്ദര്യമായിരിയ്ക്കാമെന്നു
സ്വയം ആശ്വസിയ്ക്കാന്‍ ശ്രമിച്ചു............അങ്ങിനെ വിശ്വസിയ്ക്കാനും....
ഒരുതരം ഉപരിപ്ലവ ചിന്ത..............
പിന്നെ മെല്ലെ എഴുന്നേറ്റു ട്രെയിനിന്റെ സൈഡു മിററില്‍ അയാള്‍ മുഖം നോക്കി .....
വലിയ തെറ്റ് പറയാനാകില്ല....ഇപ്പോഴും കണ്ണുകളുടെ തിളക്കം നഷ്ടമായിട്ടില്ല....
മുഖം അമര്‍ത്തിതുടച്ചു, പോക്കറ്റില്‍ നിന്നും ഫേസ്ക്രീമിന്റെ ടുബെടുത്ത്
ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തി മുഖത്ത് തേച്ചു പിടിപ്പിച്ചു......
പിന്നെ അത് പകര്‍ന്ന ആത്മവിശ്വാസത്തിന്റെ കരുത്തുമായി സീറ്റിലേയ്ക്ക് മടങ്ങുമ്പോള്‍ ,
എവിടെയോ പോയൊളിച്ച കാതരനായ ഒരു കാമുകന്റെ ഭാവം വീണ്ടെടുത്ത
സന്തോഷത്തില്‍ അയാളില്‍ ഒരു മൂളിപ്പാട്ടുയര്‍ന്നു...

സുഹൃത്ത് സംഗമം നടക്കുന്ന ഹാളിലെത്തി,പൂവായും, പൂമ്പാറ്റയായും പ്രൊഫൈലില്‍ കണ്ട സുന്ദരന്മാരെയും സുന്ദരിമാരെയും നേരില്‍ പരിചയപ്പെടുമ്പോഴും അയാളുടെ കണ്ണുകള്‍ അവള്‍ക്കായി പരതുകയായിരുന്നു...
വരുമെന്ന്, ഉറപ്പു പറഞ്ഞതാണ്, ഇന്നലെ രാത്രികൂടി....നമ്പര്‍ തന്റെ കയ്യിലില്ല ഒരിയ്ക്കല്‍ ചാറ്റിങ്ങിലൂടെ ചോദിച്ചപ്പോള്‍ അവളുടെ മറുപടിയില്‍ താന്‍ ചൂളിപ്പോയി "
"രാംജി, താങ്കളും മത്തുള്ളവരെപ്പോലാവുകയാണോ.....ഒന്ന് ചാറ്റിങ്ങില്‍ വന്നാലുടന്‍ആദ്യം ഒരു ഹായ് പിന്നെ നമ്പര്‍........."
അവള്‍ പരിഭവിച്ചപ്പോള്‍ സോറി പറഞ്ഞു തന്ത്രത്തില്‍ സംസാരത്തിന്റെ ഗതി മാറ്റി.....
തന്നെ തെറ്റിദ്ധരിച്ചേക്കുമെന്നും, ഇനി ഒരു പക്ഷെ സൌഹൃദം തന്നെ അവസാനിപ്പിച്ചേയ്ക്കുമെന്നും ഭയന്ന്....

പിന്നെയതിന് മുതിര്‍ന്നിട്ടില്ല.....
സ്ത്രീകളെ എല്ലാം പരിചയപ്പെട്ടു കഴിഞ്ഞു....അക്കൂട്ടത്തിലെങ്ങും അവളില്ലന്ന തിരിച്ചറിവ്
അയാളില്‍ മ്ലാനത സൃഷ്ടിച്ചു.....സന്തോഷമെല്ലാം ഒറ്റയടിയ്ക്ക് ചോര്‍ന്നുപോയപോലെ.....
ആരും കാണാതെ മെല്ലെ പുറത്തേയ്ക്ക് നടക്കാനോരുങ്ങവെയാണ് അവതരിപ്പിയ്കുവാനായി ആഗ്രഹിച്ചതിന്‍ പ്രകാരമുള്ള കവിതാആലാപനത്തിനായി അയാളുടെ പേര് മൈക്കില്‍ മുഴങ്ങിയത്.....

ദിനരാത്രങ്ങള്‍ തല പുകച്ചു അവക്കായി, അവളുടെ മുന്നില്‍
അവതരിപ്പിയ്ക്കുവാനായി പണിപ്പെട്ടെഴുതിയ
കവിതയുമായി സ്റ്റെജിലെയ്ക്ക് നടക്കുമ്പോള്‍ അയാള്‍ തീര്‍ത്തും, നിര്‍വികാരനായിരുന്നു.....

നഷ്ടപ്പെട്ട മനസ്സുമായി അയാള്‍ സ്റ്റെജില്‍ ആ കവിത ചൊല്ലുമ്പോള്‍,
ഹാളിന്റെ ഏറ്റവും പിന്നിലായി അവന്‍ ഇരിയ്ക്കുന്നുണ്ടായിരുന്നു......
അപ്പോഴും അവകള്‍ക്കായി പ്രതീക്ഷയോടെ പരതുന്ന പ്രകാശം വാര്‍ന്നുപോയ
അയാളുടെ മുഖത്തേയ്ക്കും ഉറ്റു നോക്കി....
ചുണ്ടില്‍ ഒരു ചെറു ചിരിയോടെ....
കവിയുടെ മനസ്സിലെയും, കവിതയിലെയും പ്രീയ കാമുകി..........
സിദ്ധാര്‍ത്ഥന്‍ എന്ന "വീണാവര്‍മ്മ........."


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ