2013 ഒക്‌ടോബർ 21, തിങ്കളാഴ്‌ച

പ്രശ്ന വിചാരം

തറവാടിനെ ആകെ ഗ്രസിച്ചിരിയ്ക്കുന്ന ശാപതാപങ്ങള്‍ക്ക് പരിഹാരം തേടി അടിയന്തിരമായി ഒരു പ്രശ്നവിചാരം നടത്തണമെന്ന കുടുംബയോഗത്തില്‍ ഉയര്‍ന്ന നിര്‍ദ്ദേശം
ഏകകണ്റമായി അംഗീകരിയ്ക്കപ്പെട്ടു .

കാലവിളംബം കൂടാതെ യോഗ്യനായ ഒരാളെ കണ്ടെത്താനുള്ള തീരുമാനത്തോടെ യോഗം പിരിയാറായ ഘട്ടത്തില്‍ കൂട്ടത്തില്‍ അല്പം യുക്തിവാദം ജീവനോപാധിയായി കൊണ്ട് നടക്കുന്ന ഒരു സംബന്ധക്കാരനില്‍ നിന്ന് മാത്രം നാമമാത്രമായ പ്രതിഷേധമുയര്‍ന്നു.

"ഏത് കവടിക്കാരനെ വിളിച്ചാലും,ഒരു ചാത്തനോ, മറുതയോ മിനിമം ഓഫറായിരിയ്ക്കും,,,,,ഒടുവില്‍ അതിനെ കുടിയിത്താനെന്നും പറഞ്ഞ് വന്നാല്‍ പത്തിന്റെ പൈസാ ഞാന്‍ തരില്ല....."
തീവ്രവിശ്വാസികളായ കുടുംബസ്നേഹികളുടെ അചഞ്ചലമായ നിശ്ചയദാര്‍ഡിയത്തിന് മുന്നില്‍ അയാളുടെ പ്രതിഷേധം ആരാലും ശ്രദ്ധിയ്ക്കപ്പെടാതെ ഒറ്റപ്പെട്ടു പോയി......മുന്‍ നിശ്ചയമനുസരിച്ച്‌ തറവാട്ടുമുറ്റത്തുയര്‍ന്ന പന്തലില്‍ പ്രശ്ന വിചാരത്തില്‍ സംബന്ധിയ്ക്കുവാനായി തായ് വഴികളിലൂടെയും, ശാഖോപശാഖകളില്‍പ്പെട്ട പുല ബന്ധമുള്ളവരും അതില്ലാത്ത സംബന്ധക്കാരും കാലേകൂട്ടിത്തന്നെ വന്നെത്തി .
തറവാടിന്റെ പടിഞ്ഞാറേ മൂലയില്‍ വലിയ ചെമ്പില്‍ വെള്ളമൊഴിച്ച് പാചകക്കാര്‍ കാത്തിരുന്നു.
കാരണവര്‍ തലയെണ്ണമെടുത്ത കണക്ക് കിട്ടി, അരിയിടാനായി.......

"കണ്ടില്ലേ, തറവാട്ടില്‍ ഒരു" പ്രശ്നം" നടക്കുന്നു എന്നറിഞ്ഞപ്പോളേ പിണക്കവും, പരിഭവവും ഒക്കെ മറന്നു എല്ലാവരും ഓടിയെത്തിയത്...."
കൂട്ടത്തില്‍ രസികനായ ഒരു കാരണവര്‍ ഉറക്കെ അതും പറഞ്ഞു ആരെയോ നോക്കി ഒന്ന്കണ്ണിറുക്കിചിരിച്ചു.
അതിലെ ആന്തരാര്‍ത്ഥം തിരിച്ചറിഞ്ഞവര്‍, നല്ല ഒരു തമാശ ആസ്വദിച്ച മട്ടില്‍ അടക്കി ചിരിച്ചു....അത് മനസ്സിലാവാത്തവര്‍ തറവാടിന്റെ വ്യാപ്തിയില്‍ ഉള്ളില്‍ അഭിമാനം പൂണ്ട് ആ അഭിപ്രായം ശരിവെച്ച് തലയാട്ടി.

അറവാതിലിനു നേര്‍ക്ക് കൊളുത്തിവെച്ച എഴുതിരിയിട്ട നിലവിളക്കിനുമുന്നില്‍ ഭസ്മാഭിഷിക്തനായ
ജോത്സ്യന്‍ തറവാട് കാരണവരില്‍ നിന്ന് ദക്ഷിണ വാങ്ങി വെറ്റിലയുടെ ലക്ഷണം നോക്കാനെന്ന വ്യാജേന ഉള്ളിലെ നോട്ടിന്റെ നിറമൊന്നു പാളി നോക്കി ഇടത് തുടയുടെ ചുവട്ടിലേയ്ക്ക് അത് തിരുകിവെച്ചു.
പിന്നെ സഞ്ചിയഴിച്ച് പലകയിലേക്ക് ചൊരിഞ്ഞ കവിടി പലതായി പകുത്ത് ചുരുട്ടിപ്പിടിച്ച മുഷ്ടി നെഞ്ചോട്‌ ചേര്‍ത്ത് കണ്ണടച്ചു .... ഒരു നിമിഷം പ്രാര്ത്ഥനാനിരതനായി....

നിലവിളക്കിനു തൊട്ടു മുന്നില്‍ എല്ലാവരിലും അല്പം മുന്നിലാവണം തന്റെ സ്ഥാനം എന്ന് ധ്വനിപ്പിയ്ക്കുമാറു പുത്തന്‍ കസവ് മുണ്ടിനുള്ളില്‍ പൊതിഞ്ഞ ദേഹത്ത് ബാക്കി നിന്നിടമാകെ സ്വര്‍ണ്ണാഭരണങ്ങളാല്‍ മൂടിയിരിയ്ക്കുന്ന സാവിത്രിയമ്മായിയെ കണ്ടപ്പോള്‍ ഓര്‍മ്മവന്നത് പഴയ നമ്പൂതിരി ചിത്രങ്ങളില്‍ കളിവിളക്കിനു പിന്നില്‍ ചടഞ്ഞിരിയ്ക്കുന്ന തടിച്ച ആത്തേമ്മമാരെയാണ്.

കൂട്ടത്തില്‍ അല്പം ഉയര്‍ന്ന തലത്തിലുള്ള അവരുടെ സ്ഥാനം തറവാട്ടിലെ ആശ്രിത മനോഭാവക്കാര്‍ അംഗീകരിച്ചു കൊടുത്തു.
അതത്ര ദഹിക്കാത്തവര്‍ എഴുപതിലും അണിഞ്ഞോരുങ്ങി നടക്കുന്ന കിളവിയുടെ അല്പത്വത്തില്‍ അടക്കം പറഞ്ഞു ചിരിച്ചു.....
രണ്ടായിരത്തില്‍പ്പരം വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കുടുംബത്തിന്റെ കയറ്റിറക്കങ്ങളിലൂടെ നടന്ന് ഉപാസനാ മൂര്‍ത്തികളെ ഓര്‍മ്മപ്പെടുത്തി, പിന്നെ വെച്ചാരാധനയുമായി ഒരവദൂതനെപ്പോലെ ജീവിച്ച് ഇരുന്നൂറു വര്‍ഷങ്ങള്‍ക്ക് മുന്പ് നാടുവിട്ട സന്യാസി അമ്മാവന്‍ ഇന്നും ദക്ഷിണ കാശിയുടെ പ്രാന്തപ്രദേശങ്ങളിലെവിടെയോ ജീവിച്ചിരിയ്ക്കുന്നു എന്നിടത്ത് എത്തി നിന്നപ്പോള്‍ മുത്തശ്ശിമാര്‍ ഭക്തിയുടെ ഉള്‍ക്കുളിരോടെ കൈകള്‍ കൂപ്പിപ്പോയി .


ഒടുവില്‍ നാഗത്തറയില്‍ അതിക്രമിച്ച് കയറി തൊട്ടശുദ്ധമാക്കിയ ഉന്മാദിനിയുടെ അപമൃത്യു വരെ എത്തിയപ്പോഴേയ്ക്കും അന്യാദൃശ്യമായ പ്രവചന ശക്തിയുള്ള അമാനുഷനായി ജോത്സ്യന്‍ വളരുകയായിരുന്നു,കുടുംബാംഗങ്ങളുടെ കണ്ണില്‍...

"പക്ഷെ മറ്റു പല ശാപങ്ങള്‍ക്കുമൊപ്പം ഒരുനവജാത ശിശുവിന്റെ അരും കൊലയുടെ ശാപം കൂടി ഈ തറവാട്ടിനെ തീണ്ടിയിട്ടുണ്ട് ....അങ്ങിനെ വല്ലതും നിങ്ങളുടെ ഓര്‍മ്മയിലുണ്ടോ.......?"
അതും പറഞ്ഞു അയാള്‍ സദസ്സിന് നേര്‍ക്ക്‌ ഗൌരവപൂര്‍വ്വം ദൃഷ്ടികള്‍ പായിച്ചു.

സദസ്സിനെ കൈയ്യിലെടുത്ത ഒരു മാന്ത്രികന്റെ ഭാവഹാവാദികളോടെ...

മനസ്സുകളിലുയര്‍ന്ന അത്ഭുതത്തിന്റെയും, വിഭ്രാന്തിയുടെയും ഉത്തേജിത തലങ്ങളിലായിരുന്നവര്‍ ആ ശാപത്തിന്റെ കഥ കേട്ട്‌ ഒരു നിമിഷം ഞെട്ടിപ്പോയി.....
സംഭീതിയോടെ അവര്‍ പരസ്പരം നോക്കിപ്പോയി,
പേരുകേട്ട ഈ തറവാട്ടില്‍ ഒരു കൊലപാതകമോ...അതും ഒരു നവജാത ശിശുവിന്റെ....
വാമൊഴികളായി പകര്‍ന്നു കിട്ടിയ അറിവുകളുടെ ഓര്‍മ്മചെപ്പില്‍ മുത്തശ്ശിമാര്‍ക്കുപോലും കേട്ടുകേള്‍വിയില്ലാത്ത സംഭവം...
"ഓര്‍ത്തു നോക്ക്,,,അഥവാ മന:പൂര്‍വ്വം നിങ്ങളത് മറച്ചുവെയ്ക്കാന്‍ ശ്രമിച്ചാല്‍, ഓര്‍ക്കുക രാശി മറയും....പിന്നെ ജോത്സ്യന്‍ നിസ്സഹായനാണ്.ബോധപൂര്‍വ്വം നിഷേധിച്ചാല്‍ പ്രശ്ന വിചാരം അവിടെ തീര്‍ന്നു....പരിഹാരം നിര്ദ്ദേശിയ്ക്കാനായാലേ , നിങ്ങള്‍ക്ക് ശാപ വിമുക്തിയുണ്ടാവൂ,,,,,

അതുവരെ നിശ്ശബ്ദമായിരുന്ന സദസ്സില്‍ തേനീച്ചക്കൂടിളകിയമാതിരി മര്മ്മരങ്ങളുയര്‍ന്നു....
ഭൂതകാലത്തിന്റെ ഓര്‍മ്മകളില്‍ ആഴത്തില്‍ മുങ്ങിത്തപ്പുന്നതിന്റെ ശബ്ദം...

അടക്കിപ്പിടിച്ച്‌ നടന്ന ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കുമിടെ സദസ്സിന്റെ പിന്‍ നിരയിലായിരുന്ന സുഭദ്രക്കൊച്ചമ്മയുടെ ശബ്ദമുയര്‌ന്നതും ഒരു നിമിഷം എല്ലാ നാവുകളും നിശ്ശബ്ദമായി....സൂചി വീണാല്‍ കേള്‍ക്കുമാറു നിശ്ശബ്ദത...
"അമ്മൂമ്മ പറഞ്ഞു കേട്ടിട്ടുണ്ട്, സത്രം പറമ്പിലെ വല്ല്യമ്മായി, അതായത് സാവിത്രിയേടത്തീടെ അമ്മയ്ക്ക് കല്യാണത്തിന് മുന്‍പേ ഒരു കുഞ്ഞുണ്ടായി, രണ്ടാം നാള്‍ മരിച്ചൂന്ന് ....."
അത് പറഞ്ഞു നിര്‍ത്തിയതും സാവിത്രിയമ്മായി മുഖമടച്ച് ആട്ടിയതും ഒരുമിച്ചായിരുന്നു,,,
"പ്ഫാ..........തേവിടിശ്ശി ........."
സ്വതവേ തടിച്ച കഴുത്ത് മുഴുവനായി പിന്നോട്ട് തിരിയ്ക്കാനാകാഞ്ഞതും, പുറത്തേയ്ക്ക് തള്ളിയ അന്ത:ക്ഷോഭത്തിന്റെ ശക്തിയാലും ആ ആട്ടില്‍ മുന്നിലിരുന്ന നിലവിളക്കിലെ തിരിയേഴും ഒരുമിച്ചണഞ്ഞു ....
കല്യാണത്തിന് മുന്‍പേ കറവക്കാരന്‍ അണ്ണാച്ചി പെഴപ്പിച്ചു പെറ്റത് നിന്റെ തള്ള പുത്തേടത്ത് യശോദ....
പിന്നെ നിന്റെ കൊണവതാരം...അതെന്നെക്കൊണ്ട് വെളമ്പിക്കല്ല്....നാവു നാറും ...."
അവര്‍ നിന്ന് വിറഞ്ഞുതുള്ള്കയായിരുന്നു,,,,
സന്യാസി അമ്മാവന്റെ കുടുംബക്കാര്‍ വിസ്മരിച്ച മൂര്‍ത്തികളിലെതോ ദേഹത്ത് കൂടിയ ഉന്മാദ ഭാവത്തില്‍...
മക്കളും മരുമക്കളുമടങ്ങുന്ന സദസ്സിനു മുന്നില്‍ വിവസ്ത്രയാക്കപ്പെട്ടപോലുള്ള അപമാന ഭാരത്താല്‍...
എന്നിട്ടുമടങ്ങാത്ത ശ്ഔര്യവുമായി, രണ്ടെണ്ണം കൂടി പറയാനുള്ള അരിശവും പേറി പ്രായം മറന്നു കൈകള്‍ പിന്നിലൂന്നി മുകളിലെക്കുയരാന്‍ ശ്രമിച്ചതും ഭാരമുള്ള ശരീരം താങ്ങാനാവാത്ത കൈകള്‍ പിന്നോട്ട് വളഞ്ഞു മുതുകിടിച്ചു ചാഞ്ഞു പോയ ഒരു കച്ചിത്തുറു കണക്കെ അവര്‍ തറയിലേയ്ക്ക് വീണു പോയി....

അത് കണ്ട് താങ്ങാനെന്നോണം മുന്നോട്ടാഞ്ഞ നാത്തൂന്റെ കൈകള്‍ അറിയാതെ പിടിവീണതു അവരുടെ മുടിക്കെട്ടിലായിരുന്നു,,,,
മുല്ലപ്പൂ ചൂടിയ കറുത്തു സമൃദ്ധമായ വിഗ്ഗ് നാത്തൂന്റെ കൈപ്പിടിയിലായപ്പോഴേക്കും ഉയര്‍ന്നു പൊങ്ങിയ കൂട്ടച്ചിരിരികള്‍ക്ക് നടുവില്‍ ദേഷ്യവും. നാണവും സഹിയ്ക്കാനാവാതെ തലതാഴ്ത്തി അവര്‍ കിടന്നു....
ആകെ നരച്ച എലുമ്പന്‍ മുടി ആരും കാണാതിരിയ്ക്കാന്‍ പുടവതുമ്പാല്‍ മറയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ട് ............

പിന്നെ ചീറ്റപ്പുലിയുടെ മാതിരി നാത്തൂന്റെ നേര്‍ക്ക്‌ തിരിഞ്ഞു
"നിനക്ക് പണ്ടേ ഒരു ചൊരുക്ക് എന്നൊടുണ്ടെന്നെനിക്കറിയാമെടി , മൂധേവീ,,,,"

പ്രതികരണങ്ങള്‍ പലതലങ്ങളിലേയ്ക്ക് വളരുന്നത്‌ തിരിച്ചറിഞ്ഞ ജ്യോതിഷി മറ്റാരുടെയും ശ്രദ്ധയില്‍ പ്പെടാതെ മെല്ലെ എഴുന്നേറ്റു ബഹളത്തിനിടയില്‍ തട്ടിത്തൂവിപ്പോയ കവിടി കിട്ടിയിടത്തോളം പെറുക്കി സഞ്ചിയിലാക്കി പലകയും കക്ഷത്തില്‍വെച്ചു വടക്കുപുറത്തെ മതില്‍ കവച്ചു കടക്കവേ, അത് കണ്ടുപിടിച്ച പുതുതലമുറക്കാ
രന്‍ പയ്യന്‍ കളിയും കാര്യവും കലര്‍ത്തി വിളിച്ചുപറഞ്ഞത് അയാള്‍ കേട്ടില്ലെന്നു നടിച്ചു...
""ആശാനെ, പോവ്വല്ലേ.......ഞങ്ങളെല്ലാം ചേര്‍ന്ന് ആശാന് ഒരു ദക്ഷിണ തരുന്നുണ്ട്‌,അത്കൂടി വാങ്ങാതെ പോവല്ലേ....."

ആ വാക്കുകളിലെ അപായ സൂചന തിരിച്ചറിഞ്ഞ അയാള്‍ ആദ്യം കണ്ട ഇടവഴിയിലൂടെ ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി വേഗത്തില്‍ നടന്നു....ആണി രോഗം ബാധിച്ച കാലുകള്‍ നീട്ടി വെച്ച് പരമാവധി വേഗത്തില്‍....
ആരെങ്കിലും വരുന്നുണ്ടോയെന്ന വേവലാതിയോടെ തിരിഞ്ഞു തിരിഞ്ഞു നോക്കി പിന്നെയും നടത്തയ്ക്ക് വേഗം കൂട്ടവേ, അയാള്‍ മനസ്സിലോര്‍ത്ത്പോയി.....

"ഇത്രയുമൊരു "പ്രശ്നം" ഉണ്ടായേക്കുമെന്ന്, പ്രശ്നം വെച്ച് പോലും മനസ്സിലാക്കാന്‍ തനിയ്ക്കായില്ലല്ലോഎന്ന്...,,,,,,,,,,

അപ്പോള്‍ തറവാട്ടില്‍ ഉരുത്തിരിഞ്ഞ പുതിയ "പ്രശ്നങ്ങള്‍ എങ്ങിനെയൊന്നു അവസാനിപ്പിയ്ക്കാനാവുമെന്നറിയാതെ കുഴങ്ങുകയായിരുന്നു, കുടുംബയോഗക്കാര്‍ .......

"പ്രശ്ന "ക്കാരന്‍ അഴിച്ചുവിട്ടു പോയ ദുര്‍ഭൂതങ്ങള്‍ തറവാട്ടു മുറ്റത്തപ്പോഴും മുടിയഴിച്ചിട്ടാടുകയായിരുന്നു........
അവരുടെ നാവുകളില്‍ നിന്നുയര്‍ന്ന തറവാടിന്റെ യഥാര്‍ത്ഥ "ചരിത്രം " പുതു തലമുറക്കാര്‍ ശ്രദ്‌ധയോടെ ഓര്‍മ്മലളിലേയ്ക്ക് ആവാഹിച്ചു.....

ഭാവിയില്‍ എത്തിയേക്കാവുന്ന "പ്രശ്ന"ക്കാരന്റെ വെളിപാടുകളുടെ സ്ഥിതീകരണങ്ങള്‍ക്കായി.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ