2013 ഒക്‌ടോബർ 21, തിങ്കളാഴ്‌ച

ഓണപ്പുടവ .............

ജന്നലഴികൾക്കിടയിലൂടെ മുറ്റത്തെ ചരൽ കല്ലുകൾക്ക് മേലേയ്ക്കു പെയ്തിറങ്ങുന്ന വെയിൽ
തുള്ളികളിൽ മിഴികൾ പൂഴ്ത്തി ഏറെ നേരമിരിയ്ക്കവേ കണ്ണുകൾ വല്ലാതെ വേദനിയ്ക്കുന്നതുപോലെ.
ഇരുൾ പടർന്ന മിഴികൾ ആയാസത്തോടെ പറിച്ചെടുത്ത്‌ ഇടവഴിയുടെ അങ്ങേതതലയ്ക്കലെയ്ക്ക് നോട്ടമെത്തുന്നിടത്തോളം പാളി നോക്കി.ഉള്ളിൽ പിന്നെയും നുരയിട്ട പ്രതീക്ഷയുമായി.വെറുതെയാവുമെന്ന മനസ്സിന്റെ ഓർമ്മപ്പെടുത്തൽ തിരിച്ചറിഞ്ഞു കൊണ്ടുതന്നെ.
പെരുമരച്ചില്ലയിൽ നിന്നും ഊര്ന്നിറങ്ങിയ നിഴൽ പടര്ന്ന ഇടവഴി അപ്പോഴും ശൂന്യമായി തന്നെ കിടന്നു.തന്റെ മാതിരി ആരുടെയോ കാല്പ്പെരുമാറ്റത്തിൽ പിടഞ്ഞുണരാൻ കൊതിച്ചിട്ടെന്നപോലെ.
എത്ര സമയമായിരിയ്ക്കുന്നു ഒരേ ഇരിപ്പ് തുടങ്ങിയിട്ട് ....ദേഹമാകെ വേദനിയ്ക്കുന്ന പോലെ .....
ചുമരിൽ ചലനമറ്റു കിടന്നിരുന്ന ഘടികാരത്തിന്റെ നാവ് പെട്ടെന്നെന്തോ ഓർത്തിട്ടെന്നപോലെ,പിടഞ്ഞുണർ ന്ന് മുരടനക്കി പിന്നെയും മൌനം പൂണ്ടു.
സമയമറിയിയുക്കുവാനെന്നോണം..........എണ്ണി നോക്കാൻ നിന്നില്ല.
അയൽ വീടുകളിൽ ആരവങ്ങളുയർന്നു തുടങ്ങിയിരിയ്ക്കുന്നു. പലയിടങ്ങളിലായി ചേക്കേറിയിരുന്ന മക്കളും,മരുമക്കളുമൊക്കെ ഓണമാഘോഷിയ്ക്കാൻ തറവാടുകളിലെയ്ക്ക് എത്തിച്ചേരുന്നതിന്റെ ആഹ്ലാദാരവങ്ങൾ, പൊട്ടിച്ചി രി കളായി പുറത്തെയ്ക്കൊഴുകിയെത്തുന്നു.
പുത്തനുടുപ്പുകൾ കിട്ടിയതിന്റെ സന്തോഷത്തോടെ തൊടിയിലും, മുറ്റത്തും കളിച്ചു തിമിർക്കുന്ന കുട്ടികളുടെ കലപിലശബ്ദം കാതിലേയ്ക്ക് ഇരച്ചെത്തിയപ്പൊൾ, മനസ്സിലാകെ ഒരു വല്ലായ്മ പടർന്നു.പേരറിയാത്ത ഏതോ നൊമ്പരം ആകെ മ്ലാനത പടർത്തിയപോലെ.
മങ്ങിത്തുടങ്ങിയ ഓർമ്മകളുടെ അങ്ങേത്തലയ്ക്കലെവിടെയോ ഒരു പൂവിളിയുടെ നേർത്ത അലകൾ ഒഴുകി മായുന്ന തോന്നൽ.
നഷ്ടബോധത്താൽ വിങ്ങുന്ന ഓർമ്മകളിലെയ്ക്ക് വഴുതി വീഴാൻ വെമ്പിയ മനസ്സിനെ പണിപ്പെട്ടോതുക്കി.അറിയാതെ നെഞ്ചകം വിതുമ്പിപ്പോയി ...............ആകെ തനിച്ചായി പോയ മാതിരി .............
ഇനിയീ പ്രായത്തിൽ ആഘോഷങ്ങൾ പകരുന്ന ലഹരിയിൽ മനസ്സ് ഭ്രമിച്ചിട്ടല്ല.ജീവിതത്തിന്റെ ഈ സന്ധ്യയിൽ ആകെ ഒറ്റപ്പെട്ടുപോയി എന്ന സത്യത്തെ ഉൾക്കൊള്ളാൻ മനസ്സിനെ നിരന്തരം പരിശീലിപ്പിയ്ക്കുമ്പോളും,അടർത്തി മാറ്റാനാവാത്ത ബന്ധങ്ങളെ നെഞ്ചോട് ചേർത്ത് നിർത്തി വാത്സല്യത്തോടെ ആശ്ലേഷിയ്ക്കുവാൻ കൊതിച്ചു പോകുന്നു, പിന്നെയും.അകലുന്തോറും, വല്ലാത്തൊരു തീവ്രതയോടെ വീണ്ടും വീണ്ടും കരളിലെയ്ക്ക് വലിച്ചടുപ്പിയ്ക്കുന്ന രക്തബന്ധത്തിന്റെ ശക്തി.
ഒരളവുവരെ, ഏക മകന്റെ നേർക്കുള്ള തന്റെ അമിതവാത്സല്യത്തിന്റെയും, സ്വാർത്ഥതയുടെയും ഇരയാവുകയല്ലേ തന്റെ മനസ്സ്. ഒരു പക്ഷെ, അവൻ തനിയ്ക്ക് എത്തിപ്പിടിയ്ക്കാനാവാത്ത വിധം ഒരുപാട് ദൂരേയ്ക്ക് അകന്നു പോകുന്നു എന്ന ചിന്ത പകരുന്ന അസ്വസ്ഥതയുടെ ഇര ...........
പറക്കമുറ്റിക്കഴിഞ്ഞാൽ ആരും, അവനവന്റെ വഴി തേടി പറന്നകലുമെന്ന സാമാന്യ തത്വംപോലും അംഗീകരിയ്ക്കാൻ വിമുഖത കാട്ടുമ്പോളും രക്ത ബന്ധങ്ങളുടെ കേവലമായ സ്വാർഥത്ഥതയ്ക്ക് അതിനെ പിന്നാക്കം വലിയ്ക്കാൻ മാത്രം ശക്തിയില്ല എന്നതല്ലേ വാസ്തവം .........
വിദേശത്ത് ഉയർന്ന ഉദ്യോഗം തേടി പോകാനൊരുങ്ങി നിന്ന മകന്റെ കണ്ണുകളിലേയ്ക്ക് ആധിയോടെ നോക്കി അവന്റെ സ്വപ്നങ്ങൾക്ക് തടയിടും വിധം തന്റെ വിലാപങ്ങൾ വളർന്നപ്പോൾ രവിയെട്ടൻ തന്നെ ഓർമ്മപ്പെടുത്തി ...
"നോക്കൂ അശ്വതി,ഒരു പരിധിയ്ക്കപ്പുറം അവനെ നമ്മൾ തടഞ്ഞു നിർത്തുന്നതിൽ അർത്ഥമില്ല.
അവനെ പിരിയുകയെന്നത് നമ്മുടെ സ്വകാര്യ ദു:ഖമാവും.പക്ഷെ ആ സെന്റിമെൻസിന്റെ പേരിൽ നമ്മൾ അവനെ ഇവിടെ തടഞ്ഞു നിർത്തുമ്പോൾ, നാളെ അവന്റെ കണ്ണിൽ സ്വന്തം ഭാവി നശിപ്പിച്ച അച്ഛനമ്മമാരുടെ വെറുക്കപ്പെട്ട മുഖങ്ങളാവും നമ്മൾ.അത് പാടില്ല ...............അവൻ പോകട്ടെടോ .............തനിയ്ക്ക് ഞാനില്ലേ .........."
പക്ഷെ, ഉള്ളിലെ വിങ്ങലൊതുക്കി തനിയ്ക്ക് ധൈര്യം പകർന്ന രവിയെട്ടനും തന്നോട് ആ വാക്ക് പാലിയ്ക്കുവാൻ കഴിഞ്ഞോ ..............
ഒരു യാത്ര പറയുവാൻ പോലും നില്ക്കാതെ സ്വാന്ത്വനത്തിന്റെ ആ തണൽ മരം കൂടി തന്നെ വിട്ടു പോയപ്പോൾ
ഇരുട്ട് കട്ട പിടിച്ച ഈ വലിയ വീട്ടിലെ തടവറയിൽ എല്ലാ അർത്ഥത്തിലും താനോറ്റപ്പെടുകയായിരുന്നു.പലപ്പോഴും മനസ്സിനെ ഉന്മാദത്തിന്റെ വക്കോളമെത്തിയ്ക്കുന്ന ഭീതിദമായ ഏകാന്തതയുടെ, മരണം മണക്കുന്ന ചു വരുകൾക്കിടയിൽ ........
ചിന്തകൾ രവിയെട്ടനിലെത്തിയപ്പോൾ അറിയാതെ വിതുമ്പിപ്പോയി .........ആകെ അസ്വസ്ഥമായ മനസ്സിൽ, അതുവരെ തടയിട്ട് നിർത്തിയ നൊമ്പരമോന്നാകെ നിയന്ത്രണത്തിന്റെ ചിറയറ്റ് തുളുമ്പിപ്പോയി .........
ഏറെ നേരമെടുത്തു മനസ്സ് സ്വസ്ഥമാവാൻ .......ശരീരമാകെ തളരുന്നത് പോലെ .......കവിളിലേയ്ക്കു ഒഴുകിയിറങ്ങിയ കണ്ണീര് മുണ്ടിന്റെ കോന്തലയാൽ അമർത്തി തുടച്ചു....
മകൻ, പലവട്ടം നിർബന്ധിച്ചു ഈ ഏകാന്ത വാസം അവസാനിപ്പിച്ച് അവനോടോപ്പം ചെല്ലാൻ .അപ്പോഴൊക്കെ വല്ലാത്ത ഒരു വാശിയോടെ താനത് നിഷേധിച്ചു .തനിയ്ക്കതിനു കഴിയില്ലായിരുന്നു എന്നതാണ് സത്യം.പലപ്പോഴും നൊമ്പരങ്ങൾ മാത്രം സമ്മാനിയ്ക്കുന്നതാണെങ്കിൽ കൂടി, ഓർമ്മകളുടെ ഈ തുരുത്ത് വിട്ട് മറ്റൊരിടത്തെയ്ക്കും ചേക്കേറാൻ തനിയ്ക്കാവില്ല ...........
തെക്കിനിയുടെ ജന്നലഴികൾക്കിടയിലൂടെ, തനിച്ചാക്കിപ്പോയതിന്റെ പരിഭവമൊന്നാകെ പറഞ്ഞു നില്ക്കുന്ന തന്റെ കവിളുകളെ തഴുകിയെത്തുന്ന ചാർമിനാർ സിഗരറ്റിന്റെ മണമുള്ള സ്വാന്ത്വനത്തിന്റെ ആ കാറ്റ് കടന്നെത്തുന്ന ദൂരത്തിനപ്പുറം തനിയ്ക്ക് പോകാനാവില്ല ...............ഒരിടത്തെയ്ക്കും
അല്ലെങ്കിൽ തന്നെ പേരറിയാത്ത ഏതോ നാട്ടിലെ കോണ്‍ക്രീറ്റ് സൗധത്തിനുള്ളിലെ അടച്ചിട്ട മുറിയ്ക്കുള്ളിൽ ഒറ്റപ്പെടുന്നതിലും ഭേദമല്ലേ,അസുഖകരമായ ഓർമ്മകളുടെ കടവാവലുകൾ നിരന്തരം അലോസരപ്പെടുത്തുന്നതെങ്കിലും, ഈ ഇരുണ്ട മുറിയ്ക്കുള്ളിലെ ഒറ്റപ്പെടൽ ...........
ഇളക്കമില്ലാത്ത തന്റെ നിശ്ചയ ദാർഡയത്തിനുമുന്നിൽ ഒടുവിൽ മകനും, മരുമകളും പരാജയം സമ്മതിച്ചു.
പേരക്കുട്ടിയുണ്ടായി എന്നറിഞ്ഞപ്പോൾ മുതൽ അവനെ ഒന്ന് കാണണമെന്ന ആഗ്രഹം പലവട്ടം ആവർത്തിച്ചപ്പോൾ,അവൻ ഉറപ്പു തന്നതാണ്........
"ഇത്തവണത്തെ ഓണം അമ്മയോടൊപ്പം .........."
പലവുരു തുടർന്ന വെറും വാക്കിന്റെ ആവർത്തനമാവും ഇക്കുറിയും ഉണ്ടാവുക എന്ന് മനസ്സ് ഓർമ്മപ്പെടുത്തിയിട്ടും എന്തോ, ഇത്തവണ തീർച്ചയായും അവൻ വരും എന്ന് ഉള്ളിലിരുന്നാരോ പറയുന്നത് പോലെ ........ആ ഉറപ്പ്‌ പകർന്ന ആഹ്ലാദത്തിൽ ഹൃദയം വല്ലാതെ തുടിച്ചു പോയി ...........
എന്നിട്ടോ.........?
അകത്തെ മുറിയിൽ ഫോണ്‍ നിർത്താതെ മുഴങ്ങുന്നത് കേട്ടപ്പോൾ ചിന്തകളിൽ നിന്നും ഞെട്ടിയുണർന്നു .ഒരു നിമിഷം എന്തൊക്കെയോ അശുഭ ചിന്തകൾ മനസ്സിലെയ്ക്കിരച്ചെത്തി .അരുതാത്ത ആ ചിന്തകൾ തളർത്തിയ കാലടികൾ ആയാസത്തോടെ വലിച്ചുവെച്ച്, വിറപൂണ്ട കൈകളോടെ ഫോണെടുത്ത് കാതോടു ചേർത്തു.
"അമ്മേ ..........."
അമ്മേ എന്നുള്ള ആ വിളിയിൽ മനസ്സാകെ തുടിച്ചു പോയി ...........
തൊട്ടടുത്ത്‌ നിന്ന് തന്റെ കവിളിൽ അമർത്തി ചുംബിച്ചും കൊണ്ട് വിളിയ്ക്കുംപോലെ .........മറുതലയ്ക്കൽ മകന്റെ ശബ്ദം കേട്ടതും അതുവരെ ഉള്ളിലാകെ പടര്ന്നിരുന്ന ആകുലതകൾ ഒഴിഞ്ഞ മനസ്സിലേയ്ക്ക് ആശ്വാസത്തിന്റെ കുളിർ മഴ പെയ്തിറങ്ങി.............
"സോറി അമ്മേ ..............ഞങ്ങൾക്ക്‌ ഉച്ചയ്ക്ക് അവിടെയെത്താൻ കഴിയില്ല. കൊച്ചിയിൽ ഇറങ്ങേണ്ടിയ ഫ്ലൈറ്റ് തിരുവനന്തപുരത്താണിറങ്ങിയത് ...ഇനിയെത്ര ശ്രമിച്ചാലും ഉച്ചയൂണിന് അവിടെ എത്താനാവില്ല.അതുകൊണ്ട് ഞങ്ങൾ ഇന്ന് അനുവിന്റെ വീട്ടിൽ നിന്നിട്ട് നാളെ രാവിലെ അവിടെത്താം..............."
അവൻ പിന്നെയും എന്തൊക്കെയോ പറഞ്ഞത്, ഒന്നും കേട്ടില്ല ...........മനസ്സാകെ ഇടിഞ്ഞമാതിരി നിശ്ശബ്ദയായി നിന്നുപോയി .......ഒന്നും പറയാനാവാതെ ...........
"ഹാപ്പി ഓണം ഗ്രാന്റ് മാ ................"
പേരക്കുട്ടിയുടെ അസ്പഷ്ടമായ ശബ്ദം കാതിലേയ്ക്കെത്തിയപ്പോൾ തേങ്ങിപ്പോയി,.... . ഉള്ളിളിരമ്പിയ സന്തോഷത്താൽ തൊണ്ടയിൽ വാക്കുകൾ കുടുങ്ങിയ മാതിരി ഒരു നിമിഷം ഒന്നും മിണ്ടാനാവാതെ നിന്ന് പോയി.
പിന്നെയും കൊഞ്ചലോടെ അവൻ എന്തോ ചോദിച്ചതിന് ഇടറിയ സ്വരത്തിൽ മറുപടി പറഞ്ഞൊപ്പിച്ച് ഫോണ്‍ വെച്ചു.
ഉള്ളിലമർത്തിയ സങ്കടമൊന്നാകെ അണപൊട്ടിയോഴുകിപ്പോയി..............കാഴ്ച മങ്ങിയ മിഴികളുമായി ചുമരിലെ ചിത്രത്തിലേയ്ക്കു നോക്കി,നൊമ്പരത്തോടെ .............
"രവിയേട്ടാ .............നമ്മുടെ മോൻ പിന്നെയും, നമ്മിൽ നിന്നും അകന്നു പോയല്ലോ .............."
മനസ്സിലാകെ നിറഞ്ഞുനിന്ന വ്യഥയിൽ തളർന്നു പോയ ശരീരത്തിന്റെ ഭാരമാകെ കട്ടിലിലേലെയ്ക്കിറക്കി വെച്ച് മിഴികൾ ഇറുകെ ചേർത്തടച്ചു.എല്ലാം മറക്കുവാനെന്നോണം ...........
കതകിൽ ആരോ തുടർച്ചയായി മുട്ടുന്ന ശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത് ...........ക്ഷീണം കാരണം കട്ടിലിൽ കിടന്നത് മാത്രം ഓർമ്മയുണ്ട് .മയങ്ങിപ്പോയതറിഞ്ഞില്ല ...........
തിടുക്കത്തിൽ എഴുന്നേല്ക്കാൻ ശ്രമിച്ചപ്പോൾ തല കറങ്ങുന്നത് പോലെ തോന്നി ..........അപ്പോഴാണോർമ്മ വന്നത് ഊണ് കഴിയ്ക്കുവാൻ താൻ മറന്നു ..............
ചുമരിൽ കൈയ്യമർത്തി മേല്ലെ നടന്ന് തിണ്ണയിലെക്കിറങ്ങി ,വാതിൽ പാതി തുറന്ന് മുറ്റത്തേയ്ക്ക് നോക്കിയപ്പോൾ വെയിൽ ചാഞ്ഞ മുറ്റം ശൂന്യം ...........
തനിയ്ക്ക് തോന്നിയതാവുമോ ...........ആ ചിന്തയോടെ വാതിലടച്ച്‌ തിരികെ നടക്കാൻ മുതിരവേ,മുറ്റത്തിന്റെ കോണിൽ നിന്നും പരിചിതമല്ലാത്ത ഒരു ശബ്ദം കേട്ടു .............
"വല്യമ്പ്രാട്ട്യേ ഇത് ഞാനാ, സതീശൻ ............മയിലൻ മൂപ്പന്റെ ക്ടാത്തൻ .........."
ശബ്ദം കേട്ട ഭാഗത്തേയ്ക്ക് അവർ പാളി നോക്കി ........മുറ്റത്തിന്റെ കോണിൽ തന്നിൽ നിന്നും ഒരകലം കാത്തുകൊണ്ട് തന്റെ മുഖത്തെ ഭാവമെന്താകുമെന്ന ആശങ്ക പകര്ന്ന സങ്കോചത്തോടെ ചൂളി നിന്ന ചെറുപ്പക്കാരന്റെ മുഖത്തേയ്ക്ക് അത്ഭുതതോടെ നോക്കി നിന്ന് പോയി ...........
തറവാട്ടിലെ കുടിയാനായിരുന്ന മയിലന്റെ നിഴൽ പറ്റി,മൂക്കിളയൊലിപ്പിച്ച് നടന്നിരുന്ന കറുത്ത് മെല്ലിച്ച ചെക്കൻ ........അവനെത്ര വളര്ന്നിരിയ്ക്കുന്നു .............മകന്റെ അതെ പ്രായമാണ് ...........
ഗൾഫിൽ പണി ചെയ്യുന്ന അവൻ ഓണത്തിന് വന്നിട്ടുണ്ട് എന്ന് അടി ച്ചുതളിക്കാരി പറഞ്ഞപ്പോൾ, തന്റെ മകനെ ക്കുറിച്ച് താനോർത്തുപോയി .ആർക്കുമില്ലാത്തത്ര തിരക്കാണോ അവനു മാത്രം .............
തന്റെ മൗനം തുടരുന്നതിലെ ഉത്ക്കണ്ടയോടെ, അതിലുപരി അരുതാത്തതെന്തോ ചെയ്യുന്നതിന്റെ ആശങ്ക പകർന്ന മുഖഭാവത്തോടെ, മെല്ലെ മുന്നോട്ട് നടന്ന് കൈയ്യിൽ കരുതിയിരുന്ന ഒരു കടലാസ്സു പൊതി അവൻ തിണ്ണയുടെ അരുകിലായി വെച്ച് ഭവ്യതയോടെ തെല്ലോഴിഞ്ഞു നിന്നു ..............
അവന്റെ ചലനങ്ങളിൽ പഴയ കാലത്തെ ആചാരങ്ങളുടെ അവശിഷ്ടം കണ്ട അവരുടെ ഉള്ളിൽ നിറഞ്ഞു നിന്ന കൌതുകത്തിനിടയിലും ഒരു ചിരി പൊട്ടി ..........
"നീയെന്തിനാ അവിടെ നില്ക്കുന്നത് ..............കയരിയിരിയ്ക്ക് ........."
"അയ്യോ വേണ്ട തമ്പ്രാട്ടി ........ഇത് എന്റെ ചെറിയൊരു സമ്മാനമാണ്.......വാങ്ങിയാൽ സന്തോഷം ......."
കടലാസ് പൊതിയിലെയ്ക്കു വിരൽ ചൂണ്ടി അറച്ചറച്ച് അവൻ പറഞ്ഞു നിർത്തിയപ്പോഴെയ്ക്കും,അവർ നിലത്തേയ്ക്ക് കുനിഞ്ഞ് ആ കവറെടുത്ത് പൊട്ടിച്ചു ..............
ഉള്ളിൽ മനോഹരമായ ഒരു കസവു പുടവ ...........
ഒരു നിമിഷം നെഞ്ചിനുള്ളിലെയ്ക്ക് ഇരച്ചെത്തിയ വികാരത്തള്ളലിൽപ്പെട്ട് അവർ ആകെ ഉലഞ്ഞു പോയി. ആ കസവു മുണ്ട് മാറോടടുക്കിപ്പിടിച്ച് ഒരു നിമിഷം എല്ലാം മറന്ന് നിന്ന് പോയി ..........ഒന്നും പറയാനാവാതെ ......... ഏതൊക്കെയോ വികാരങ്ങൾ കെട്ടുപിണഞ്ഞ മനസ്സാകെ വിക്ഷുബ്ധമാവുകയായിരുന്നു .......
സ്വന്തം മകൻ പോലും തന്നെ മറന്നപ്പോൾ, പടിഞ്ഞാറ്റയിലെ തൊഴുത്തിന്റെ തിണ്ണയിൽ താൻ വിളമ്പിക്കൊടുത്ത ഒരുപിടി വറ്റിന്റെ ഓർമ്മ മനസ്സിൽ സൂക്ഷിയ്ക്കുന്ന അവൻ തന്നെ ഓർത്തു വെച്ച് തേടിയെത്തിയിരിയ്ക്കുന്നു.
പകരം വയ്ക്കാനാവാത്ത സ്നേഹത്തിന്റെ പൊന്നിഴയിൽ നെയ്ത ഓണപ്പുടവയുമായി .............
ആകെ വിതുമ്പിപ്പോയ മനസ്സിൽ നിന്നും മിഴികളിലൂടെ ഊർന്നിറങ്ങിയ ഒരു തുള്ളി കണ്ണുനീരിനിടയിലൂടെ കണ്ടു, ഒരിയ്ക്കൽക്കൂടി തന്നെ തിരിഞ്ഞു നോക്കി മുറ്റത്തിന്റെ ഒരം പറ്റി നടന്നു മറയുന്ന സതീശൻ ......
മങ്ങിയ കണ്ണുകൾക്ക്‌ മുന്നിൽ നിന്നും അവൻ നടന്നു മറയുവോളം, തറയിൽ കാലുകൾ തറച്ചു വെച്ച മാതിരി നിന്ന് പോയി. നിന്നിടത്തു നിന്നും അനങ്ങാനാവാതെ .................നിശ് ചേഷ്ടയായി ..............
അപ്പോൾ, എവിടെ നിന്നോ ഇഴഞ്ഞെത്തിയ ഒരിളം കാറ്റ് നരച്ച മുടിയിഴകളെ തഴുകി,കവിളിലേയ്ക്കു പടർന്നിറങ്ങിയ കണ്ണീർത്തുള്ളികളെയൊപ്പിയെടുത്തകന്നു ..........ഒരിയ്ക്കലും വറ്റാത്ത സാന്ത്വനത്തിന്റെ ചൂരുള്ള ഒരു തലോടലായി ..........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ