2013 ഒക്‌ടോബർ 21, തിങ്കളാഴ്‌ച

ബലിക്കാക്ക.....

രോഗാതുരയായ വൃദ്ധ മാതാവിന്റെ നില അതീവ ഗുരുതരമാണെന്ന വിവരം ഹോം നഴ്സ് വിളിച്ചറിയിച്ചപ്പോഴേ,
ലോകത്തിന്റെ വിവിധ കോണുകളിലായി കൂട് കെട്ടിയിരുന്ന മക്കള്‍ ആദ്യം കിട്ടിയ ഫ്ലൈറ്റുകളില്‍ തന്നെ പറക്കാനാരംഭിച്ചു......
അമ്മയുടെ അന്ത്യം തന്റെ മടിയില്‍ കിടന്നാകണമെന്നുള്ള ഗൂഡലക്ഷ്യവും മനസ്സിലൊളിപ്പിച്ച്.....

കൂട്ടത്തില്‍ ഇന്ദ്രപ്രസ്ഥത്തില്‍ ഉയര്‍ന്ന ഉദ്യോഗം ഭരിയ്ക്കുന്ന ഏക മകള്‍, ഹോം നെഴ്സിനെ വിളിച്ചു കഴിഞ്ഞ തവണ താന്‍ കൊണ്ടുവന്ന ഗംഗാ ജലം നിറച്ച പാത്രം അലമാരയ്ക്കുള്ളില്‍ ഭദ്രമായിരിപ്പുണ്ടെന്നുറപ്പു വരുത്തി.....ഒപ്പം,താന്‍ എത്തിയ ശേഷം മാത്രമേ അത് പുറത്തെടുക്കാവൂ എന്ന് അവളെ പ്രത്യേകം ചട്ടം കെട്ടാനും മറന്നില്ല.....
അവസാനത്തെ ഒരു തുള്ളി വെള്ളം...
അത് തന്റെ കൈകള്‍ കൊണ്ട് തന്നെ വേണം....
മക്കളെയും,മരുമക്കളെയും വഹിച്ചുകൊണ്ടുള്ള ആകാശയാനങ്ങള്‍ തറവാടിനു മുകളിലൂടെ
അടുത്ത വിമാനത്താവളം ലക്ഷ്യമാക്കി മുരണ്ടുപറന്നപ്പോഴേയ്ക്കും,
അമ്മയുടെ നെഞ്ചില്‍ കുടുങ്ങിയ അവസാന ശ്വാസം മുകളിലെക്കുയര്‍ന്നിരുന്നു......
ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കാതെ .........
അലമാരയിലെ ഗംഗാ ജലം,വരണ്ട ചുണ്ടിലെക്കിറ്റു വീഴാന്‍ കാക്കാതെ.....
ആരുമറിഞ്ഞില്ല,,,,,
തൊട്ടടുത്ത മുറിയില്‍ കാമുകനുമായി, മൊബൈലില്‍ അടക്കം പറഞ്ഞ്, അമര്‍ര്തിചിരിച്ചു കിടന്ന ഹോംനഴ്സ് പോലും....
തിരുമ്മിയടയ്ക്കാന്‍ മറന്ന ആ മിഴികളില്‍ നിന്നും ഒലിച്ചിറങ്ങിയ ഒരു തുള്ളി കണ്ണു നീര്‍ വരണ്ട ചുണ്ടുകളിലെക്കൊഴുകിയെത്താതെ, ചുക്കിച്ചുളിഞ്ഞ കവിളില്‍ പാതി വഴിയെത്തി പറ്റിപ്പിടിച്ചു നിന്നു ....
കൂട്ടിയടയ്ക്കാന്‍ മറന്നുപോയ വായ അപ്പോഴും തുറന്നു തന്നെയിരുന്നു......
എന്തോ പറയാന്‍ മറന്നിട്ടെന്നപോലെ......

മക്കളുടെയും, മരുമക്കളുടെയും പ്രൌഡി വിളിച്ചറിയിയ്ക്കും വിധം ആര്ഭാടമായിത്തന്നെ അമ്മയുടെ സംസ്കാരം നടത്തി....
തെക്കെപ്പറമ്പിന്റെ കോണില്‍ അമ്മ ഒരോര്‍മ്മയായി....
വിസ്മൃതിയുടെ തുരുത്തില്‍ എന്നേ തന്നെ ഉപേക്ഷിച്ച മക്കള്‍ക്ക്‌, പിന്നെയും മറക്കുവാനായി.....

കുളിച്ചു ഈറന്‍ തറ്റുടുത്ത്‌,കൈ വിരലുകളില്‍, പവിത്രമണിഞ്ഞ് മക്കള്‍ അമ്മയ്ക്ക് ദര്‍ഭ നാമ്പുകളില്‍ പിണ്ഡമൊരുക്കി...
എള്ളൂo,പൂവും,ചന്ദനവും ചേര്‍ത്ത് അമ്മയുടെ ആത്മാവിന്റെ മോക്ഷത്തിനായി നൂറ്റൊന്നുരു നീര് വീഴ്ത്തി....
അജീര്‍ണ്ണം ബാധിച്ച ശരീരങ്ങള്‍ ആയാസത്തോടെ വളച്ച്, സാഷ്ടാംഗം നമസ്കരിച്ചു....
തെക്കുപുറത്തെ ചാണകത്തറയില്‍ പിണ്ഡം വെച്ച്, പവിത്രമൂരി കൈകള്‍ നനച്ചു മേലേയ്ക്കു നോക്കി കൈകള്‍ ഉറക്കെ കൂട്ടിയടിച്ചു....
അമ്മയുടെ ആത്മാവ് ബാലിക്കാക്കയായെത്തുന്നതും കാത്ത് ...........
മുറ്റത്തെ മാവിന്റെ ചില്ലയിലേക്ക് എവിടെ നിന്നോ ഒരു ബലിക്കാക്ക പറന്നെത്തി....മര ചില്ലയിലിരുന്നും കൊണ്ട് ചാഞ്ഞും ചെരിഞ്ഞും താഴേയ്ക്ക് നോക്കി......
"കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള ആളുടെ പിണ്ഡമാകുമത്രേ ആദ്യം കൊത്തുക....."
പിന്നില്‍ നിന്നാരോ അടക്കം പറഞ്ഞു....
അതോടെ എല്ലാ കണ്ണുകളും സ്വന്തം പിണ്ഡത്തിലായി.......
ആരുടെതാവും ആദ്യം കൊത്തുക എന്ന ഉദ്യോഗവും മനസ്സില്‍ പേറി, അതിലുപരി അത് തന്റേതു തന്നെയാകണമെന്ന വാശിയോടെ, നിന്നിടത്തു നിന്നും മാറാതെ......

ആളൊഴിയുന്നതും കാത്ത് മരക്കൊമ്പിലിരുന്നു മുഷിഞ്ഞ ബലിക്കാക്ക, പിണ്ഡങ്ങളിലേക്ക് ഒരിയ്ക്കല്‍ കൂടി തിരിഞ്ഞു നോക്കി നിരാശയും പേറി പറന്നകന്നു.....
ഏതോ അടുക്കളയുടെ പിന്നാമ്പുറത്തെ എച്ചിലും തേടി.....വിശന്നെരിയുന്ന വയറുമായി.............

തെക്കെപ്പറമ്പില്‍, അമ്മയുടെ ആത്മാവ് പിന്നെയും നൊമ്പരപ്പെട്ടു....
മക്കള്‍ ഒരുക്കിയ ബലിച്ചോര്‍ പോലും കഴിയ്ക്കാനാവാത്ത നിര്ഭാഗ്യത്തെ ഓര്‍ത്ത് ............

തട്ടിന്‍ പുറത്ത് ,അപ്പോഴേയ്ക്കും മക്കളും, മരുമക്കളും ചേര്‍ന്ന് "പുല വീടല്‍ " ആരംഭിച്ചിരുന്നു.....
മുന്തിയ വിസ്കി ഗ്ലാസ്സുകളില്‍ പകര്‍ന്നു കൊണ്ട്.....
അവരുടെ ആരവങ്ങള്‍ ജന്നലഴികള്‍ക്കിടയിലൂടെ തെക്കേപ്പറമ്പിലെ ഇരുളിലേക്ക് പടരുമ്പോള്‍, കുഴി മാടത്തിനരികിലെ മരച്ചില്ലയില്‍ നിന്നും ഒരു ബലിക്കാക്ക സ്വൈരം നഷ്ടപ്പെട്ടത്തിന്റെ അലോസരവും പേറി എവിടെയ്ക്കോ പറന്നകന്നു .............
ഇരുളിന്റെ നെഞ്ചിന്‍ കൂട് തുരന്നും കൊണ്ട്....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ