2013 ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

മേഘ ജാലകം തുറക്കുന്ന പക്ഷി...........(നോവലെറ്റ് )

ഒന്ന്

പാർക്കിംഗ് ഗ്രൌണ്ടിന്റെ കോണിൽ പെരുമഴയിൽ നനഞ്ഞൊട്ടി നില്ക്കുന്ന വാകമര ചുവട്ടിലെ അരണ്ട വെളിച്ചത്തിൽ കാറൊതുക്കി, പുറത്തെ ചാറ്റൽ മഴയിലൂടെ ടിക്കറ്റ് കൌണ്ടറിനു മുന്നിലേയ്ക്ക് ഓടിക്കയറുമ്പോൾ, താഴെ വണ്ടി പുറപ്പെടുന്നതറിയിച്ചുകൊണ്ടുള്ള അനൗണ്‍സ്മെന്റ് .
വീട്ടില് നിന്നിറങ്ങിയപ്പോഴേ വിളിച്ചു പറഞ്ഞു വെച്ചിരുന്നതിനാൽ പരിചയക്കാരനായ സ്റ്റേഷൻ മാസ്റ്റർ കൃഷ്ണേട്ടൻ കൌണ്ടറിനു മുന്നിലെത്തിയപ്പോഴേ ടിക്കറ്റെടുത്ത് നീട്ടി.റിലെ ബാറ്റണ്‍ കൈമാറി വാങ്ങുന്ന കൈയ്യടക്കത്തോടെ ടിക്കറ്റ് പിടിച്ചുവാങ്ങി, കാറിന്റെ കീയും, ടിക്കറ്റ് ചാര്ജ്ജും തിരികെ ഏല്പിച്ചു പ്ലാറ്റ്ഫോമിലെയ്ക്ക് ഓടിയിറങ്ങുന്നതിനോപ്പം തിരിഞ്ഞു നോക്കാതെ വിളിച്ചു പറഞ്ഞു .......
"കൃഷ്ണേട്ടാ....ദേവു എത്തി കീ വാങ്ങിക്കോളും........ഞാൻ വണ്ടിയിൽ കയറിയിട്ട് വിളിയ്ക്കാം ........"
പടവുകളിറങ്ങി പ്ലാറ്റ്ഫോമിലെത്തുമ്പോൾ വണ്ടി നിരങ്ങി നീങ്ങിതുടങ്ങിയിരുന്നു .രണ്ടാമതോന്നാലോചിയ്ക്കുവാൻ നിൽക്കാതെ നേരെ മുന്നിലേയ്ക്കിഴഞ്ഞെത്തിയ ബോഗിയിൽ ചാടിക്കയറുമ്പോൾ ചാറ്റൽ മഴയിലെ വഴുക്കലിൽ കാല് ചെറുതായോന്നിടറി .....ഉള്ളിൽ കടന്നപ്പോഴെയ്ക്കും ട്രെയിൻ പൂർണ്ണ വേഗം തേടിയിരുന്നു.
പുലർച്ച വണ്ടി ആയതിനാലാവണം കമ്പാർട്ട്മെന്റുകൾ കാലിയായിരുന്നു.
ചാറ്റൽ മഴയിൽ നനഞ്ഞെത്തിയ കാറ്റ് കവിളിലെ ഈർപ്പം നുണയുന്നതിന്റെ സുഖം. സൈഡ് മിററിൽ മുഖം നോക്കി, മഴത്തുള്ളികൾ കൈത്തലമമർത്തി തുടയ്ക്കുമ്പോൾ,വണ്ടി മിസ്സാവാതിരിയ്ക്കാൻ വേണ്ടി വെളുപ്പിന് മുതൽ കാട്ടിക്കൂട്ടെണ്ടിവന്ന തത്രപ്പാടുകളെ ചൊല്ലി മനസ്സിൽ നേരിയ നീരസം
നുരഞ്ഞു.......ദേവുവിനോട്...........
വെളുപ്പിന് അഞ്ചരയ്ക്കുള്ള വണ്ടിയ്ക്കു പോകാൻ നാലുമണിയ്ക്കു മൊബൈലിൽ അലാറം സെറ്റ് ചെയ്യണമെന്ന് രാത്രിയിൽതന്നെ അവളെ വിളിച്ചു പറഞ്ഞേൽപ്പിച്ചാണ് ഡ്രസ്സ്‌ അയണ്‍ ചെയ്യാൻ പോയത് .
ആൻസർ പേപ്പറിനുള്ളിൽ മുഖം പൂഴ്ത്തി , പേന കൊണ്ട് തലയും മാന്തിയിരുന്ന അവളതു കേട്ടപ്പോഴേ മുൻ‌കൂർ ജാമ്യമെന്നോണം വിളിച്ചു പറഞ്ഞു ..
"പ്ലീസ് ..ഒന്ന് സെറ്റ് ചെയ്തു വച്ചിട്ട് പോ ബാലൂ.........ഞാൻ മറക്കും ........."
പറഞ്ഞത് പോലെ തന്നെ അവൾ മറന്നു.രാത്രിയിലെപ്പോഴോ അവൾ വന്നു കിടന്നതറിയിച്ചുകൊണ്ട് തന്നെ ചുറ്റിപ്പിടിച്ചതറിഞ്ഞിട്ടും,ഒരിയ്ക്കൽ കൂടി ഓർമ്മിപ്പിയ്ക്കുവാൻ താനും വിട്ടു.
പുലര്ച്ചെ എങ്ങിനെയോ ഉറക്കം മുറിഞ്ഞ്, ഞെട്ടിയുണർന്നു ക്ലോക്കിൽ നോക്കുമ്പോൾ സമയം നാലേമുക്കാൽ.നേരം വൈകിയതിന്റെ അരിശവും പേറി ബെഡിലേയ്ക്ക് തിരിഞ്ഞപ്പോൾ, പുതപ്പിനടിയിലെ നനുത്ത ചൂടിലേയ്ക്ക് ഒന്നുകൂടി ചുരുണ്ടുകയറുന്ന ദേവു....തികട്ടി വന്ന അരിശം അടക്കാനായില്ല.
കളിയും, കാര്യവും കലർത്തി തുടിച്ചു നില്ക്കുന്ന പിൻഭാഗം നോക്കി ഒരടി വെച്ചുകൊടുത്തപ്പോൾ, ഉറക്കച്ചടവോടെ അവൾ ഞെട്ടിയുണർന്നു.എന്താണ് സംഭവിച്ചതെന്നറിയാതെ ഒരു നിമിഷം തന്നെ തുറിച്ച്br/> നോക്കിയിരുന്ന ശേഷം, തന്റെ മുഖത്തെ ഭാവപ്പകർച്ച കണ്ടിട്ടാവാം, കുട്ടികളുടെ മാതിരി കുറ്റബോധത്തോ ടെ ചൂളി നിന്നു ...........അത് കണ്ടപ്പോൾ പിന്നെയൊന്നും പറയാൻ തോന്നിയില്ല ..........
'സോറി ബാലു ,അലാറം വയ്ക്കാൻ മറന്നു ..........."
"എടീ പോത്തെ. ഇത്ര ചെറിയ ഒരു കാര്യം പോലും ഓർമ്മിച്ചു വയ്ക്കാൻ പറ്റാത്ത നിന്നെയൊക്കെ ആര് പിടിച്ചു റ്റീച്ചറാക്കി ...............പാവം കുട്ടികളുടെ മുജ്ജന്മ പാപം .............."
"അത്രയ്ക്കങ്ങ് കളിയാക്കേണ്ട .......ഒന്നോർത്തു വെച്ച് വല്ലപ്പോഴുമൊക്കെയോന്നു നേരത്തെ എണീയ്ക്കാൻ പോലുമറിയാത്ത സാറിനെയൊക്കെ ആര് എഞ്ചിനീയറാക്കി......."
അല്ലെങ്കിൽ തന്നെ കലി കാട്ടിനിന്ന തന്നിൽ നിന്ന് അതിനുള്ള മറുപടി എന്തുമാകാമെന്നറിയാവുന്ന അവൾ
അത് പറഞ്ഞത് ഒരടി ദൂരെ മാറി നിന്നാണ് .
കുരുത്തക്കേട്‌ കാണിച്ചിട്ട് വെളുപ്പാൻ കാലത്ത് നിന്ന് തർക്കുത്തരം പറയുന്നോ എന്ന് ചോദിച്ചുംകൊണ്ട് കൈയ്യിൽ കിട്ടിയ തലയണ എടുത്തു ഊക്കോടെ ഒരേറു കൊടുത്തു .അത് പ്രതീക്ഷിച്ചിട്ടെന്ന പോലെ ഒഴിഞ്ഞുമാറി മുഖം കോട്ടി കോക്രി കാട്ടി അവൾ അടുക്കളയിലേയ്ക്കോടി .....
പുറപ്പെടാനുള്ള തിരക്കിനിടയിൽ മറന്നു പോയ ഒരു പൊട്ടിച്ചിരി നേർത്ത മന്ദഹാസമായി അയാളുടെ ചുണ്ടിലേയ്ക്ക് അരിച്ചെത്തി ........
മൂടികെട്ടി നിന്ന മനസ്സിന്റെ പിരിമുറുക്കം,അതിലലിഞ്ഞു പോയി ...........
വണ്ടി ഏതോ സ്റ്റേഷനിലെയ്ക്കടുത്തെന്നു തോന്നുന്നു ..............നിർത്തുന്നതിനായി വേഗത കുറയുന്നു .......
പുറത്ത് ചാറ്റൽ മഴയ്ക്ക്‌ കനം വച്ചിരിയ്ക്കുന്നു .......മഴ മുറുകുകയാണ് ..............
തിരക്കായി തുടങ്ങും മുൻപ് എവിടെയെങ്കിലും ഇരിയ്ക്കുന്നതിനായി വാതിൽക്കൽ നിന്നും, അകത്തേയ്ക്ക് മെല്ലെ നടന്നു .........
(തുടരും .......)

പ്രേംകുമാര്‍ കുമാരമംഗലം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ