2013 ഒക്‌ടോബർ 21, തിങ്കളാഴ്‌ച

ശവംതീനി പക്ഷികള്‍........

ഇന്ദ്രപ്രസ്ഥത്തിലെ, നഗരപ്രാന്തങ്ങളിലെവിടെയോ വെച്ച് പിച്ചിചീന്തപ്പെട്ട,
എന്റെ സഹോദരിയുടെ ദീനവിലാപങ്ങളില്‍ ഞാന്‍ പങ്കു ചേരുന്നു........................
.ഒപ്പം
ഇങ്ങിവിടെ, രക്ത ബന്ധങ്ങളുടെ വിലയറിയാത്ത ഒരുപറ്റം കാമാന്ധന്‍മാരുടെ
മുന്നില്‍ ദിനം പ്രതിയെന്നോണം മടിക്കുത്തഴിഞ്ഞു വീഴുന്ന പിഞ്ചു ബാലികമാരുടെ
ഒന്ന്
കരയാന്‍ പോലുമാകാത്ത നിസ്സഹായതയ്ക്ക്‌ മുന്നില്‍
ഈ കഥ സമര്‍പ്പിയ്ക്കുന്നു....
ഒരു പുരുഷനായി, ഈ കാലഘട്ടത്തില്‍ ജീവിയ്ക്കേണ്ടി വന്നതിന്റെ
ശാപവും, ലജ്ജയും 

ഉള്ളില്‍ പേറി .........

(ഈ കഥ പ്രസിദ്ധീകരിച്ചുവരും മുന്‍പേ, നെറികെട്ട ഈ ലോകത്തുനിന്നും അവള്‍ രക്ഷപ്പെട്ടു....ആ" മേഘ ജ്യോതിസ്സിന്‍റെ"
നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ കണ്ണീരില്‍ കുതിര്‍ന്ന
ഒരു കുടന്ന പൂക്കളാല്‍ പ്രണാമം.....)



ഇനിയുംകടന്നുവരാന്‍ മടിച്ചുനില്‍ക്കുന്ന ഉറക്കത്തിനായി പിന്നെയും കാക്കാതെ ചിന്തകള്‍ മുറിഞ്ഞുവീണ് കലുഷിതമായ
മനസ്സുമായി,അവള്‍ കിടക്കയില്‍ തിരിഞ്ഞും, മറിഞ്ഞും കിടന്നു,,,,,,
തൊട്ടരുകില്‍ ഭര്‍ത്താവ് എല്ലാം മറന്നുറങ്ങുന്നു....
കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിയ്ക്കുന്ന കൂര്‍ക്കം വലിയുടെ അകമ്പടിയോടെയുള്ള സുഖനിദ്ര......
ഒരു മാതിരിയുള്ള സംഘര്‍ഷങ്ങള്‍ക്കൊന്നും കീഴ്പ്പെടുത്താനാവാത്ത അപാര മനോധൈര്യം .......

അയാളില്‍ നിന്നും മിഴികള്‍ അടര്‍ത്തി മുറിയ്ക്കുള്ളിലെ കട്ടപിടിച്ച ഇരുളിലേയ്ക്കും നോക്കിക്കിടക്കവേ, അതുവരെ മനസ്സില്‍ അടക്കിനിര്‍ത്തിയ അശുഭചിന്തകള്‍, വിസ്മൃതിയുടെ മണ്‍പുറ്റുകളുടച്ച്‌ ഒരായിരം കരിനാഗങ്ങളായി അവളുടെ മനസ്സിന്‍റെ ചുമരിലേയ്ക്കിഴഞ്ഞിറങ്ങി, തമ്മില്‍ ചുറ്റിപ്പിണഞ്ഞു.....

അല്‍പ്പനേരത്തെയ്ക്കെങ്കിലും, ഉള്ളില്‍ നിന്നൊഴിഞ്ഞു നിന്നിരുന്ന ആകുലതകള്‍ വര്‍ദ്ധിത
വീര്യത്തോടെ
വീണ്ടും പടരുന്നത്‌ തിരിച്ചറിഞ്ഞ അവള്‍ അസ്വസ്ഥയായി........

വഴുതിപ്പോകുന്ന മനസ്സിന്‍റെ വഴിവിട്ട സഞാരങ്ങള്‍ അവളെ വല്ലാതെ ഭയപ്പെടുത്തി..........

തനിയ്ക്കിതെന്തുപറ്റി.......
ഹൃദയത്തെ ആകെ ഉലയ്ക്കുമാറു ഭീകരമായിരുന്നു ആ ദൃശ്യങ്ങളും, വാര്‍ത്തകളും എന്നത് നേര്.....
പക്ഷെ ഇതിലുമെത്രയോ ഞെട്ടിയ്ക്കുന്ന
വാര്‍ത്തകള്‍ ആവര്‍ത്തിച്ചു കേട്ട് മനസ്സിനതൊരു ശീലമായ്ക്കഴിഞ്ഞിരിയ്ക്കുന്നു .........എത്രയോ മുന്‍പേ തന്നെ......

ഒരു പക്ഷെ ദുരന്തങ്ങള്‍ക്ക് തന്നിലെയ്ക്കുള്ള ദൂരം കുറഞ്ഞു വരുന്നു എന്ന് തിരിച്ചറിയുമ്പോളാകും

അതുവരെ ഇരുമ്പ് ചട്ടയ്ക്കുള്ളില്‍ ഭദ്രമെന്നു കരുതിയ മനസ്സിന്റെ ധൈര്യം മെല്ലെ ചോര്‍ന്നു വീണ് അവിടെ ഭയാശങ്കകള്‍ ചേക്കേറിത്തുടങ്ങുന്നത് ......
അതുവരെ ചുറ്റുപാടുകളിലെ ദുരന്തങ്ങളും ,എന്തിനു മരണത്തിനു പോലും സ്പര്‍ശിയ്ക്കാനാവാത്ത വിധം എല്ലാറ്റിനും അതീതനാണ് താനെന്ന ചിന്തയാവും ഓരോരുത്തരെയും ഭരിയ്ക്കുക.....
അതാവും അകലെ മുഴങ്ങുന്ന രോദനങ്ങള്‍ പലപ്പോഴും നമ്മുടെ മനസ്സുകളെ ഉലയ്ക്കാത്തതും.....

പിന്നെ മെല്ലെ മെല്ലെ അത് തന്നിലേയ്ക്കു ഇഴഞ്ഞെത്തുന്നത് തിരിച്ചറിയുമ്പോള്‍ വല്ലാതെ ഭയത്തിനടിമയാകുന്നതും....


ഇന്നിവിടെ പ്രായപൂര്‍ത്തിയായ ഒരു മകളുടെ അമ്മയാണ് താനുമെന്ന ചിന്തപകര്‍ന്ന ആശങ്കകളാണ് തന്റെ മനസ്സിനെ ഇത്രയേറെ വിഹ്വലമാക്കുന്നത്.......

ഏതു നിമിഷവും എല്ലാം തച്ചുടയ്ക്കാന്‍ പോന്ന ഒരു ദുരന്തം അത്ര വിദൂരത്തിലല്ലാതെ ചാടി വീഴാനൊരുങ്ങി നില്‍ക്കുന്നു എന്ന ഓര്‍മ്മപ്പെടുത്തലുകള്‍ പകരുന്ന ആശങ്കകള്‍......

ചിന്ത അത്രത്തോള മെത്തിയപ്പോള്‍, ഒരുപറ്റം നരാധമന്മാരുടെ ആസക്തികള്‍ക്കു കീഴെ ഞെരിഞ്ഞമരുന്ന ആ പാവത്തിന്റെ നിലവിളികള്‍ അവളുടെ ചെവികളില്‍ മുഴങ്ങി.....

സ്കൂള്‍ ബസ്സിന്റെ പിന്‍സീറ്റിലും, തറയിലുമായിട്ട് അവളുടെ വലിച്ച് കീറപ്പെടുന്ന മെല്ലിച്ചശരീരം കടന്നു കയറ്റത്തിന്റെ ശക്തിയില്‍പ്പെട്ട് ചെറുത്തു നില്‍ക്കാനാവാതെ പിടഞ്ഞ് ഒടുവില്‍ നിശ് ചലമാകുന്ന കാഴ്ചയുടെ ഓര്‍മ്മകളില്‍ അവള്‍ ഞടുങ്ങി....
പിന്നെ,പിഞ്ഞിക്കീറിയ ഒരു പഴന്തുണി പോലെ തെരുവിലെ ഇരുളിലേയ്ക്കു വലിച്ചെറിയപ്പെട്ട അവളുടെ ദീനരോദ നങ്ങള്‍ കാതുകളില്‍ മുഴങ്ങിയപ്പോള്‍,നെഞ്ചകം പിളരുന്നപോലെ....
ഒപ്പം എവിടെയൊക്കെയോ, ജന്മം തന്ന അച്ചന്റെയും, സഹോദരന്റെയും ഭോഗാസക്തിയ്ക്ക് പായ വിരിയ്ക്കാന്‍ വിധിയ്ക്കപ്പെട്ട ഗതികേടിന്‍റെ ദീന വിലാപങ്ങളും....
മനുഷ്യത്വം മരവിച്ച പൈശാചികതയില്‍ ആ രോദനങ്ങള്‍ ബധിര വിലാപങ്ങളായി മാരിയിരിയ്ക്കാം...
ആ മുഖം തന്നെപ്പോലെ തന്നെ എത്രയോ വര്ഷം കാത്തു സൂക്ഷിച്ചു വളര്‍ത്തിയ ഒരമ്മയുടെ
സ്വപ്നങ്ങളാവാം....
കനലെരിയുന്ന നെഞ്ചു മായി എവിടെയോ അലമുറയിടുന്ന ആ അമ്മ നാളെ താനായിക്കൂടെന്നില്ല.....



ഹസ്തിനപുരിയിലെ രാജ സദസ്സിലെയ്ക്ക് വലിച്ചിഴയ്ക്കപ്പെട്ട രജസ്വലയായ സ്ത്രീത്വത്തിന്റെ ശാപ താപങ്ങളില്‍ നെഞ്ച് പിളര്ന്നോടുങ്ങിയ കുലം വീണ്ടും പുനര്‍ജജനി തേടുന്നു.....

ആ രാജവീഥികളില്‍ പിന്നെയുമൊരു പെണ്ണിന്റെ രോദനമുയര്‌ന്നിരിയ്ക്കുന്നു....
മാസക്കൊതിയൂറു ന്ന .ചുണ്ടുകളുമായി ശവം തീനി പക്ഷികള്‍ പിന്നെയും വട്ടമിട്ട് പറന്നുകൊണ്ടേ യിരിയ്ക്കുന്നു.....
കാലാതിവര്ത്തിയെപ്പോലെ......
ഇരകളുടെ നിസ്സഹായമായ കീഴടങ്ങലുകളില്‍ ഉന്മത്തമാകുന്ന സിരകളില്‍ കാമത്തിന്റെ വിഷവും നിറച്ച് .........

സ്വന്തം അച് ച ന്റെയും, സഹോദരന്റെയും മുന്നില്‍ പ്പൊലും മാനം കാക്കാനാവാതെ വിഹ്വലമായ മനസ്സുമായി, ഇരുളിന്റെ കോണുകളില്‍ ഭയാക്രാന്തരായി പതിയിരിയ്ക്കാന്‍ വിധിയ്ക്കപ്പെട്ട ജന്മങ്ങള്‍....
തോളിലിട്ടു താരാട്ട് പാടിയുറക്കിയ മകളുടെയും, സഹോദരിയുടെയും നിന്മോന്നതങ്ങളില്‍ ഒരട്ടയെപ്പോലെ നൂഴ്ന്നിഴയാന്‍ അവനെങ്ങിനെ കഴിയുന്നു....
ഒടുവില്‍ വിയര്തുകുളിച്ച വികാരത്തുള്ളികള്‍ സ്വന്തം ചോരയിലേക്ക്‌ പടരുമ്പോള്‍ അവനെ നയിയ്ക്കുന്ന വികാരമെന്തായിരിയ്ക്കാം....
വിവേകവും, വിവേചന ബോധവുമില്ലാതെ, മൃഗീയ ചാപല്യങ്ങളെക്കൂടി നാണിപ്പിയ്ക്കുന്ന അധമത്വത്തിനെ മനുഷ്യനെന്ന് പേരിട്ട് വിളിയ്ക്കാനാവുമോ, ഇനിയും....

തലച്ചോറിനുള്ളിലേയ്ക്ക് കടവാവലുകള്‍ പറന്നിറങ്ങി കൂര്‍ത്ത നഖമുനകളാല്‍ ഞരമ്പുകളെ കൊത്തി വലിച്ച മാതിരി അസ്വസ്ഥത തോന്നി, അവള്‍ക്ക് .....
അടുത്ത നിമിഷം ഏതോ ഭൂതാവേശത്തിന്റെ ഉള്‍പ്രേരണയാലെന്നോണം അവളെഴുന്നേറ്റു മൊബൈലില്‍ മകളുടെ നമ്പര്‍ ഡയല്‍ ചെയ്തു....
റിംഗ് ടോണ്‍ രണ്ടുവട്ടം മുഴങ്ങി നിലച്ചപ്പോള്‍, ഒരുപക്ഷെ അവള്‍ ഉറക്കമുണര്‍ന്നിട്ടുണ്ടാവില്ല എന്ന് സ്വയം മനസ്സിനെ സ്വാന്തനിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുമ്പോഴും, അരുതാത്ത ചിന്തകള്‍ പെയ്തു വീണ് കലുഷിതമായ മനസ്സിലേയ്ക്ക് നേരിയ ഒരു ഭയം അരിച്ചെത്തി.....
അത് വളരാന്‍ തുടങ്ങും മുന്‍പേ അവളുടെ വിളി വന്നു.....
ഉറക്കച്ചടവാര്‍ന്ന അവള്‍ടെ സ്വരം കാതുകളിലേയ്ക്ക്‌ വീണപ്പോഴേ, അതുവരെ കെട്ടിയുയര്‍ത്തിയ അശുഭ ചിന്തകളുടെ നിഴലോഴിഞ്ഞ് മനസ്സ് ശാന്തമായി.....

എക്സാം കഴിഞ്ഞ്‌ അവള്‍ നാളെത്തന്നെ വീട്ടിലെത്തുമെന്നരറിയിച്ചപ്പോള്‍ വല്ലാത്തൊരു ആശ്വാസത്തോടെ അവളുടെ ഉള്ളില്‍ ഒരു നെടുവീര്‍പ്പുയര്‍ന്നു.....
"
സൂക്ഷിച്ച് വരണേ........

എന്നോരിയ്ക്കള്‍ കൂടി ഓര്‍മ്മിപ്പിച്ച് ഫോണ്‍ വച്ചു.....തന്നിലെ ചപലചിത്തയുടെ അനാവശ്യ ഉത്ക്കണ്റകളെ അവള്‍ പരിഹസിച്ചതിന് ചെവി കൊടുക്കാന്‍ നില്‍ക്കാതെ....

ഓഫീസിലെത്തി ബാഗും, കുടയും അലമാരത്തട്ടിനിടയില്‍ തിരുകി വയ്ക്കുമ്പോഴേ ശ്രദ്ധിച്ചു,രാവിലെ തന്നെ
ചര്‍ച്ച തുടങ്ങിയിരിയ്ക്കുന്നു.....


തലേ ദിവസത്തെ പീഡന കഥകള്‍
ഓരോന്നായി ഉറക്കെ വായിച്ച് മുന്നേറുന്ന സെക്ഷന്‍ ക്ലാര്‍ക്കിന്റെ ശബ്ദത്തില്‍ ആവേശം ഏറി വരുന്നത് അവളെ അലോസരപ്പെടുത്തി .......

വേണ്ടെന്ന് വെച്ചിട്ടും നിയന്ത്രിയ്ക്കാനായില്ല....അറിയാതെ പൊട്ടിത്തെറിച്ചു പോയി.......


"നിങ്ങള്‍ക്കിപ്പോള്‍ കിട്ടുന്ന ഈ മാനസിക സുഖം തന്നെയാ വിജയാ,ഇന്നലെ ആ നരാധമന്മാര്‌ക്കും കിട്ടിയിട്ടുണ്ടാവുക.....ഇനിയെങ്കിലും ആ പാവങ്ങളെ വെറുതെ വിട്ടുകൂടെ ......"

അയാള്‍ ജാള്യതോടെ പത്രം മടക്കി ഏതോ ഫയലിലേയ്ക്ക് തല താഴ്ത്തുമ്പോള്‍ ചിന്തിച്ചുപോയി,അപമാനിയ്ക്കപ്പെട്ട ആ ജീവിതങ്ങള്‍ ഇനിയുമെത്രയോ നാളുകള്‍ പത്രത്താളുകളില്‍ ഇതുപോലെ പിന്നെയും അപഹസിയ്ക്കപ്പെട്ടേക്കാം..

ചായയുമായി കടന്നുവന്ന പ്യൂണ്‍ അല്പം ഉറക്കെത്തന്നെ സ്വന്തം ആശ്വാസം പങ്കുവെച്ചു...
"എനിയ്ക്കേതായാലും പേടിയ്ക്കാനില്ല സാറെ, രണ്ടാണ്‍ മക്കളാ...."

കൂട്ടത്തില്‍ അവളുടെ നേര്‍ക്ക് തിരിഞ്ഞ്, "അല്ല...സരള മാഡത്തിന്റെ മോള്‍ ഹോസ്റ്റലില്‍ നിന്ന് തിരിച്ചെത്തിയോ....." എന്ന ചോദ്യവുമായി തന്നെ സമീപിയ്ക്കുമ്പോള്‍, അവള്‍ക്ക് അരിശം പെരുവിരല്‍ തുമ്പില്‍ നിന്നും ഇരച്ചുകയറി....രൂക്ഷമായ തന്റെ നോട്ടം നേരിടാനാകാതെ മുഖത്തേയ്ക്കു ഒലിച്ചിറങ്ങിയ ചിരി അപ്പാടെ വിഴുങ്ങി, അയാള്‍ തിടുക്കത്തില്‍ പുറത്തേയ്ക്ക് ഊളിയിട്ടു,,,,

നിഷ്കളങ്കമെന്നു തോന്നിപ്പിയ്ക്കുന്ന ആ അന്വോഷണത്തിന് പിന്നില്‍ ഒളിഞ്ഞിരിയ്ക്കുന്ന അപായ സൂചനയെപ്പറ്റിയുള്ള ഓര്‍മ്മപ്പെടുത്തല്‍ അവള്‍ തിരിച്ചറിഞ്ഞു.....
മറ്റുള്ളവന്റെ ഉത്കണ്റകളെ ആളിപ്പടര്‍ത്താനും,പിന്നെയതില്‍ ഗൂഡമായി ആഹ്ലാദിയ്ക്കുവാനുമുള്ള
ദുഷ്ടലാക്ക്.....
തന്നെത്തെടി ഇതൊന്നുമെത്തില്ലെന്ന അമിതമായ ആത്മവിശ്വാസം പകരുന്ന അഹങ്കാരം.....


ഉച്ചയൂണ് കഴിച്ചെന്നു വരുത്തി, സീറ്റിലെത്തി മേശമേല്‍ തലചായ്ച്ച് അവള്‍ അല്പനേരമൊന്നു മയങ്ങാനുള്ള ശ്രമം നടത്തി....
തലേന്നാളത്തെ ഉറക്കമിളപ്പും, ചിന്തകള്‍ കുമിഞ്ഞു കൂടിയ മനസ്സും ചേര്‍ന്ന് ആകെ വല്ലാത്ത ക്ഷീണം.....
ഒന്നിലും ശ്രദ്ധചെലുത്താനാവാത്ത വിധം ആകെ മൂടിക്കെട്ടിയ മാതിരി.....
ഒപ്പം, മകളെവിടെയെത്തിക്കാണും എന്ന ചിന്ത പകര്‍ന്ന വേവലാതിയും...
രണ്ടുവട്ടം വിളിച്ചപ്പോഴും റേഞ്ചിന് പുറത്താണ്....യാത്രയിലാവും.....
അനാവശ്യ ചിന്തകളെയും, ആകുലതകളെയും ഒരു ഭാഗത്തേയ്ക്ക് ഒതുക്കി നിര്‍ത്തി, മിഴികള്‍ ഇറുകെപ്പൂട്ടി ഒരു മയക്കത്തിലേയ്ക്കു വഴുതിവീഴാന്‍ തുനിയവെ,ബാഗിലിരിയ്ക്കുന്ന ഫോണ്‍ ശബ്ദിയ്ക്കുന്നത്‌
കേട്ടവള്‍
ഞെട്ടിയുണര്‍ന്നു.....

മോളാണ്....അവള്‍ വീട്ടിലെത്തിയിരിയ്ക്കുന്നു....
അതുവരെ കെട്ടുപിണഞ്ഞുകിടന്ന ചിന്തകള്‍ പെയ്തൊഴിഞ്ഞ് ശാന്തമായ മനസ്സിന് വലിയൊരു ഭാരം നഷ്ടമായ സുഖം ...
അത് പകര്‍ന്ന ആശ്വാസവുമായി മുന്നിലെത്തിയ അറ്റന്റസ് രജിസ്റ്ററില്‍ ഒപ്പ് വെച്ച് നിവര്ന്നപ്പോഴെയ്ക്കും പെട്ടെന്ന് മനസ്സിലുദിച്ച ആലോചനയിലെന്നോണം ഫോണെടുത്ത് ഭര്ത്താവിന്റെ നമ്പര്‍ ഡയല്‍ ചെയ്തു....

ബിസ്സിയാണ്...
രണ്ടാമതൊന്നുകൂടി ഡയല്‍ ചെയ്യാനോരുങ്ങവേ, വിളി വന്നു...
"നീ വിളിച്ചിരുന്നോ.....?"
"ഉവ്വ്......അതേയ്, ഗോപിയേട്ടാ,മോള്‍ എത്തിയിട്ടുണ്ട്......വൈകിട്ട് ലേശം നേരത്തെ ഇത് വഴി വരുമോ........ഞാന്‍ കൂടി വരാമായിരുന്നു..."
"അയ്യോ മോളെ, ഞാന്‍ വീട്ടിലെത്തിയല്ലോ....അവള്‍ എന്നെ വിളിച്ചിരുന്നു..."
"ഗോപിയെട്ടനെന്താ ഇന്ന് ഇത്ര നേരത്തെ....."
പെട്ടെന്നാണങ്ങിനെ ചോദിച്ചത്......അവളുടെ സ്വരത്തില്‍ നേരിയ പരിഭ്രമം കലര്‍ന്നത്,മറയ്ക്കാന്‍ കഴിഞ്ഞില്ല....
"രാവിലെ ഞാന്‍ പറഞ്ഞതല്ലേ ...ഒരു സെന്റ്‌ഓഫ് ഉണ്ടെന്ന്...അതിനിടയിലാ മോള് വിളിച്ചത്...കഴിഞ്ഞ പാടെ നേരേ ഇങ്ങു പോന്നു..."
അയാളുടെ നാവു ചെറുതായി കുഴയുന്നുവോ....ഒരു പക്ഷെ തന്റെ തോന്നലാവാം....
സാധാരണ ഗതിയില്‍ ഏറെ വൈകി മാത്രം വീട്ടിലെത്തുന്ന ആളാണ്‌....
ഫംഗ്ഷനുകള്‍ ഉണ്ടെങ്കില്‍ പ്രത്യേകിച്ചും....

തെറ്റായ ചിന്തയാണ് എന്ന് മനസ്സിനെ പലവട്ടം വിലക്കിയിട്ടും, വിചാരങ്ങള്‍ ആ വഴിയ്ക്ക് തന്നെ നീങ്ങി....
അവളിലെ ആശങ്കകളെ, മുതലെടുക്കാനെന്നോണം....

ഫോണ്‍ കട്ട് ചെയ്തു മുന്നില്‍ നിവര്‍ത്തി വെച്ച ഫയലിലേയ്ക്ക് വീണ്ടും തല പൂഴ്ത്തവേ , അവളില്‍ പൊടുന്നനെ ഒരപായ സൂചന മുളപൊട്ടി....അത് വളര്‍ന്ന് മനസ്സിനെ വല്ലാതെ മഥിച്ചപ്പോള്‍ ഫയല്‍ മടക്കി സീറ്റില്‍ നിന്നും, പേരറിയാത്ത ആധിയും പേറി അവള്‍ ചാടി എഴുന്നേറ്റു....

ധൃതിയില്‍ ബാഗും,കുടയുമെടുത്ത് പുറത്തേയ്ക്ക് നടക്കുമ്പോള്‍ ചുമരിലെ ക്ലോക്കിലെയ്ക്ക് നോക്കി ചോദ്യ ഭാവത്തില്‍ പുരികം ചുളിച്ച സൂപ്രണ്ടിന് നേര്‍ക്ക്‌ അതിനുള്ള മറുപടി എറിഞ്ഞു കൊടുത്തും കൊണ്ട്, വല്ലാത്ത ഒരു കിതപ്പോടെ അവള്‍ പുറത്തേയ്ക്ക് നടന്നു...........
മന:സ്സാന്നിദ്ധ്യം നഷ്ടപ്പെട്ടവളെപ്പോലെ........

"മോള്‍ വീട്ടിലെത്തി.......ഹസ്ബന്റ് മാത്രമേ വീട്ടിലുള്ളൂ..........."

പരിഭ്രമത്തില്‍ പൊതിഞ്ഞ ആ വാക്കുകളുടെ അന്തരാര്‍ത്ഥം, തിരിച്ചറിഞ്ഞ സഹപ്രവര്‍ത്തകര്‍ ഒരു നിമിഷം തരിച്ചിരുന്നു പോയി......ഒന്നുമുരിയാടാനാവാതെ......


ളില്‍ പേറി .........

(ഈ കഥ പ്രസിദ്ധീകരിച്ചുവരും മുന്‍പേ, നെറികെട്ട ഈ ലോകത്തുനിന്നും അവള്‍ രക്ഷപ്പെട്ടു....ആ" മേഘ ജ്യോതിസ്സിന്‍റെ"
നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ കണ്ണീരില്‍ കുതിര്‍ന്ന
ഒരു കുടന്ന പൂക്കളാല്‍ പ്രണാമം.....)





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ