2013 ഒക്‌ടോബർ 21, തിങ്കളാഴ്‌ച

ആതിര നിലാവ്.................

വളെ ഞാന്‍ ആദ്യമായി കണ്ടത് ഇവിടെ വെച്ചായിരുന്നു ..........

ആമ്പല്‍പ്പൂവിതളുകളില്‍ വര്‍ണ്ണത്തുമ്പികള്‍ പറന്നിറങ്ങിയിരുന്ന് നീലച്ചായയില്‍ മുഖം നോക്കി മയ്യെഴുതിയിരുന്ന താമരക്കുളത്തിന്റെ ഈ കല്‍പ്പടവുകളിലൊന്നില്‍ വെച്ച് ..............

ഈറന്‍ മുടിയിഴകളില്‍ നിന്നും ഒഴുകിയിറങ്ങിയ ജലകണങ്ങള്‍ അവളുടെ ചുവന്നു തുടുത്ത അധരങ്ങളെ തഴുകി കീഴ്ത്താടിയിലെ കറുത്ത മറുകിലേയ്ക്ക് പടരുന്നതും നോക്കി ഒരു നിമിഷമങ്ങിനെ നിന്ന് പോയി.........
സര്‍വ്വവും മറന്ന്....... ഒരു സ്വപ്നാടകനെപ്പോലെ,നിര്‍ന്നിമേഷനായി ..............
ഹൃദയത്തിനുള്ളിലേയ്ക്ക് ചൂഴ്ന്നിറങ്ങുന്ന തന്റെ നോട്ടത്തിനു മുന്നില്‍ തളര്‍ന്നു പോയ മാതിരി പാതി കൂമ്പിയ ആ മിഴിയിണകള്‍ കീഴ്പ്പോട്ട് താണു ...
തിളങ്ങുന്ന ആ കണ്ണുകളിലേയ്ക്ക് ഒരു നിമിഷം ഇരമ്പിയെത്തിയ ലജ്ജയുടെ തിരയിളക്കം തന്നില്‍ നിന്ന് മറയ്ക്കാനെന്നോണം ..............

താഴെ, സ്വര്‍ണ്ണത്തളകള്‍ മുട്ടിയുരസി ഇക്കിളികൂട്ടുന്ന വെളുത്ത് തുടുത്ത കണങ്കാലുകളുടെ ചുംബനമേറ്റ് കല്‍പ്പടവുകള്‍ ഏതോ സായൂജ്യത്തിന്റെ നിര്‍വൃതിയില്‍ മയങ്ങിക്കിടന്നു..............

പിന്നെ പൊടുന്നനെ മനസ്സിലുടലെടുത്ത പരിഭ്രമത്തോടെ കൈത്തണ്ടയിലെ ഈറന്‍ തുണി മാറിലടുക്കിപ്പിടിച്ച് അവള്‍ ധൃതിയില്‍ കല്‍പടവുകള്‍ ചവുട്ടിക്കയറിപ്പോയി........
കാല്‍ത്തണ്ടയിലെ സ്വര്‍ണ്ണത്തളകള്‍ ഒച്ചയുണ്ടാക്കി ചിരിയ്ക്കുന്നുണ്ടായിരുന്നു, ഉറക്കെ........
കര്‍പ്പൂര തുളസിയുടെയും കാച്ചെണ്ണയുടെയും മദിപ്പിയ്ക്കുന്ന ഗന്ധം അവിടെയ്ക്ക് ഒളിഞ്ഞ്‌നോക്കിയ ഇളം കാറ്റിന്റെ മേനിയിലാകെ പടര്‍ന്നു .......

ആ കണ്ണുകളിലെ പിടച്ചിലും, നീലഞരമ്പുകള്‍ തെളിഞ്ഞു നില്‍ക്കുന്ന ചന്ദന നിറമുള്ള കീഴ്ത്താടിയിലെ കറുത്ത മറുകും ഉറക്കം കെടുത്തിയ രാത്രി........

കൌമാരസ്വപ്നങ്ങളുടെ ഭ്രമകല്പനകള്‍ ഊടും പാവും നെയ്ത് മഞ്ഞുപാളികള്‍ക്കിടയിലൂടെ സ്വര്‍ണ്ണ നൂലിഴകളില്‍ ഊര്ന്നിറങ്ങുകയായിരുന്നു, അവള്‍........മെല്ലെ മെല്ലെ,തന്നിലെ ദാഹാര്‍ത്തമായ
ഹൃദയത്തിന്റെ ഊഷരതയിലേയ്ക്ക്.............ഒരു മഞ്ഞു തുള്ളിയുടെ സ്നിഗ്ദതയോടെ.........
ആരുമറിയാതെ........

അമ്പലക്കുളത്തിന്റെ ആളൊഴിഞ്ഞ കല്പടവുകളിലും, കല്‍വിളക്കിന്റെ മുനിഞ്ഞ വെട്ടം നിഴല്‍ നക്കിയെടുത്തിരുന്ന ചുറ്റമ്പലത്തിന്റെ പ്രദിക്ഷണ വഴികളിലും അടക്കിപ്പിടിച്ച അഭിനിവേശങ്ങളുമായി മിഴികള്‍ സ്വയം മറന്നു തമ്മിലിടഞ്ഞ് ഇണചേര്‍ന്ന സന്ധ്യകളില്‍ ,തുളുമ്പിപ്പോയ ചുടുനിശ്വാസങ്ങള്‍ കവര്‍ന്നെടുത്ത കാറ്റ് അരയാലിലകളുടെ കാതുകളില്‍ രഹസ്യം പകര്‍ന്നു അമര്‍ത്തി ചിരിച്ചു...
തങ്ങള്‍ കേള്‍ക്കാതെ ശബ്ദമടക്കി..........
കുളിരു പോലും കമ്പളം തേടുന്ന ധനുമാസ രാവില്‍ കസവു പുടവയ്ക്കുള്ളില്‍ ഉലഞ്ഞു തുളുമ്പുന്ന അവളുടെ ലാസ്യ ലാവണ്യം ഒളികണ്ണിട്ടു നോക്കി നിന്നിട്ടുണ്ട് കൊതിയോടെ.....
പിന്നെ, പാതിരാപ്പൂചൂടിയ ആതിരനിലാവില്‍ ആമ്പല്‍ കുളത്തില്‍ നീന്തിത്തുടിച്ചു കയറിയ അവളുടെ നനഞ്ഞ താരുണ്യ ത്തെ മാറോടടുക്കിപ്പിടിയ്ക്കാന്‍ മനസ്സ് വെമ്പിയിട്ടുണ്ട്...
വല്ലാത്തൊരു ആര്‍ത്തിയോടെ ..........

തനുവും, മനവും അവളെ ക്കുറിച്ചുള്ള കല്പനകളില്‍ പൂത്തുലഞ്ഞ നാളുകള്‍.......
അന്നെഴുതിയതെല്ലാം അവള്‍ക്കുവേണ്ടിയായിരുന്നു,,,,,ചായം പകര്‍ന്ന ചിത്രങ്ങള്‍ക്കെല്ലാം അവളുടെ മുഖച്ചായയായിരുന്നു....

ഒരു തുള്ളി മഴയായി അവളെന്നില്‍ പെയ്തപ്പോള്‍ ,ഒരു വസന്തമായി ഞാനവളില്‍ പൂത്തിറങ്ങി.....
ആരായിരുന്നു, തനിയ്ക്കവള്‍ .........പലവുരു സ്വയം ചോദിച്ചിട്ടും അതുമാത്രം അറിയില്ലായിരുന്നു....
പലതും പരസ്പരം ചോദിച്ചിട്ടും അത് മാത്രം താന്‍ ചോദിച്ചില്ല, അവളും..,,,,,,,
അന്ന് കണ്ട സ്വപ്നങ്ങളെല്ലാം അവള്‍ക്കു കൂടിയുള്ളതായിരുന്നു......
അത് കൊണ്ട് തന്നെയാണ്, ഇഷ്ടപ്പെട്ടതെല്ലാം ഇവിടെവിട്ട്, കനലെരിയുന്ന ഉഷണപഥങ്ങളിലൂടെ ഒരു ഭിക്ഷാം ദേഹിയെപ്പോലെ അലഞ്ഞത്.....ഒരു ജീവിതം കാമിച്ച് .......

പ്രവാസ ജീവിതത്തിന്റെ നൊമ്പരങ്ങള്‍ക്കിടയിലും, തന്നെ തേടിയെത്തിയ അവളുടെ കത്തുകള്‍ പിന്നെയും മുന്നോട്ടു നടക്കാന്‍ പ്രേരിപ്പിച്ചു.....അശാന്തമായ മനസ്സിന് സ്വാസ്ഥ്യം പകര്‍ന്ന് ........

പക്ഷെ പതിയെ പതിയെ എല്ലാം നിലയ്ക്കുന്നതു തിരിച്ചറിയാന്‍ താന്‍ വൈകി...........
നൊമ്പരങ്ങളുടെ ചൂളയില്‍ വേകുന്ന മനസ്സില്‍ നിന്നും വികാരങ്ങള്‍ ചോര്ന്നുപോയിടത്ത് നഷ്ടപ്പെടലുകള്‍
ശ്രദ്ധിയ്ക്കപ്പെടാതെ പോയതാവാം..............

കാലമുള്ളിടത്തോളം കാത്തിരിയ്ക്കും, കൈവിരലുകള്‍ തളരുവോളം എഴുതും എന്നൊക്കെ പറഞ്ഞവള്‍ ഒടുവില്‍ ഒരു രാവും, പിന്നെയൊരു പകലും എരിഞ്ഞടങ്ങും മുന്‍പേ, ഒരു യാത്ര പോലും പറയാന്‍ നില്‍ക്കാതെ നടന്നകന്നു....
പൊട്ടിപ്പൊളിഞ്ഞ മനസ്സിന്റെ കല്‍പ്പടവുകള്‍ ചവുട്ടിക്കയറി ഒന്ന് തിരിഞ്ഞു പോലും നോക്കാതെ........
ആദ്യം വിശ്വസിയ്ക്കാനായില്ല....പിന്നെ യാഥാര്‍ത്യത്തെ ഉള്‍ക്കൊണ്ടേ മതിയാവൂ എന്ന് സമനില വീണ്ടെടുത്ത ബോധമനസ്സിന്റെ ഓര്‍മ്മപ്പെടുത്തലില്‍, ഉള്ളിലുയര്‍ത്തിയ സ്വപ്ന ഗോപുരങ്ങള്‍ തകര്‍ന്നടിയുന്നത് കണ്ടില്ലെന്ന് നടിച്ചു............
ഹൃദയത്തോദ് ചേര്‍ത്ത് പിടിച്ച വിലപ്പെട്ടതെന്തോ ഒന്ന് പറിച്ചെടുത്തമാതിരി അസഹ്യമായ വേദനയില്‍ ഉള്ളു വിങ്ങുകയായിരുന്നു.....ആരോടുമൊന്നു പങ്കുവെയ്ക്കുവാന്‍ പോലുമാകാത്ത നൊമ്പരം......

ഒന്ന് കാണണമെന്നു ആവശ്യപ്പെടുമ്പോള്‍ തന്റെ ആവശ്യം നിരാകരിയ്ക്കുമെന്നാണ് കരുതിയത് ..
പക്ഷെ അവള്‍ വന്നു...........
ചുറ്റമ്പലത്തിന്റെ പ്രദിക്ഷണ വഴികള്‍ കടന്ന്, കുളക്കരയിലെ കല്പടവുകളുടെ മേലിരിയ്ക്കുന്ന തന്റെയടുത്തെയ്ക്ക്....ഒരിയ്ക്കല്‍ക്കൂടി ...........
അപ്പോളും അവളില്‍ നിന്ന് പ്രസരിച്ചിരുന്ന കര്‍പ്പൂര തുളസിയുടെ ഗന്ധം എന്നത്തേയും പോലെ എന്ത്കൊണ്ടോ തന്റെ സിരകളെ ഉന്മത്തമാക്കിയില്ല...

പ്രക്ഷുബ്ധമായ മനസ്സില്‍ നിന്നും വികാരങ്ങള്‍ അറ്റ് പോയിരുന്നു....
അവള്‍ അടുത്തെത്തി എന്ന് മനസ്സിലായപ്പോള്‍ മുഖമുയര്‍ത്താതെ തന്നെ ചോദിച്ചു.......

"കേട്ടത് ശരിയാണോ......"
തന്റെ സ്വരം തീരെ ദുര്‍ബലമായിരുന്നു.....ക്ഷീണിച്ച മനസ്സിന്റെ പ്രതിഫലനം ആ വാക്കുകളില്‍ നിഴലിച്ചിരുന്നു....
"അതെ .....വിവാഹം,നിശ്ചയിച്ചു......"
അവളുടെ നനുത്ത സ്വരം തീര്‍ത്തും നിര്‍വ്വികാരമായിരുന്നു.............

"സ്വന്തമെന്നു കരുതി........ ഒരുപാട് മോഹിച്ചിരുന്നു......."
തങ്ങള്‍ക്കിടയില്‍ ചൂഴ്ന്നു നിന്ന മൌനത്തെ മുറിച്ചുംകൊണ്ട് അവളുടെ മുഖത്ത് നോക്കി അത് പറയുമ്പോള്‍ ശബ്ദം ഇടറിപ്പോയി.............
അവളുടെ മിഴികളില്‍ നിന്നും ആ പഴയ പ്രകാശം നഷ്ടമായിരുന്നോ..............

"അതോരിയ്ക്കലെങ്കിലും തുറന്ന് പറയാന്‍ ശ്രമിച്ചിട്ടുണ്ടോ.............പറഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ പലവുരു ആഗ്രഹിച്ചിരുന്നു............".
അവളുടെ ശബ്ദത്തിന്‍ കനം വെച്ചത് തിരിച്ചറിഞ്ഞു.......... തനിയ്ക്ക് നേര്‍ക്കുള്ള ഒരു കുറ്റപ്പെടുത്തലിന്റെ സ്വരം അതില്‍ നിറഞ്ഞിരുന്നതും.............

ഒരു നിമിഷം തനിയ്ക്ക് വാക്കുകള്‍ നഷ്ടമായി..........ശരിയാണ്,ഒരിയ്ക്കല്‍പ്പോലും തന്റെ മനസ്സ് തുറന്നു ഉള്ളിലെ ഇഷ്ടം പ്രകടിപ്പിയ്ക്കാനായിട്ടില്ല...
തന്റെ പരിമിതികളുടെയും, അത് സൃഷ്ടിച്ച അപകര്‍ഷതാ ബോധത്തിന്റെയും തടവിലായിരുന്നു, എന്നും...........അനിശ്ച്തത്വങ്ങളെ പ്രതിയുള്ള ആശങ്ക......

" വായിയ്ക്കുവാന്‍ ഏറെ കൊതിച്ച പുസ്തകം വിലകൊടുത്തു സ്വന്തമാക്കികഴിഞ്ഞാല്‍ നമ്മള്‍ അത് അലമാരയില്‍ ഭദ്രമായി വയ്ക്കും .....സാവകാശം വായിക്കാമെന്ന ചിന്തയില്‍ ....
അങ്ങിനെ സ്വന്തമെന്നു കരുതിയ ഒരു പുസ്തകം എനിയ്ക്കിവിടെ നഷ്ടമായിരിയ്ക്കുന്നു......"

എവിടെ നിന്നോ കടം കൊണ്ട ആ വാക്കുകള്‍ അവളെ നോക്കി വികാരാധീനനായി പറയുമ്പോള്‍ ഉള്ളില്‍ ആകെ വിതുമ്പിപ്പോയി.......
അത് തിരിച്ചറിഞ്ഞിട്ടും അവള്‍ ഒന്നും മിണ്ടാതെ തല കുനിച്ച് നിന്നതേയുള്ളൂ.....തീര്‍ത്തും നിസ്സംഗയായി.....
"ഒരു പുന:പരിശോധനയ്ക്കു സാധ്യതയുണ്ടോ....."

അത് ചോദിയ്ക്കുമ്പോള്‍ , അസംഭവ്യം എന്ന് അറിയാവുന്നത് കൊണ്ട് തന്നെ, തന്റെ ഉള്ളിലെ ആത്മാര്‍ഥത ആ വാക്കുകളില്‍ മുഴുവനായി ഉള്‍ക്കൊണ്ടിരുന്നോ..............

"ഇല്ല ......ഏറെ വൈകിപ്പോയി,......."
അവളുടെ മറുപടി പെട്ടെന്നായിരുന്നു......

അത് പ്രതീക്ഷിച്ചിരുന്നതിനാല്‍ പ്രത്യേക ചലനമൊന്നും ആ വാക്കുകള്‍ തന്നില്‍ സൃഷ്ടിയ്ക്കപ്പെട്ടില്ല......
മനസ്സ് വികാര ശൂന്യമായിരുന്നു.....

മിഴികള്‍, അങ്ങ് ദൂരെ, ശോകച് ചവി പടര്‍ന്ന ആകാശത്തിന്റെ അണിവയറിലേയ്ക്കും നട്ടിരുന്നു .......... ഒന്നും മിണ്ടാനാകാതെ ....
പിന്നെ തലയുയര്‍ത്തി അവളെ നോക്കി ഏതോ സ്വപ്നാടനത്തിലെന്നോണം ശബ്ദമടക്കി മെല്ലെ പറഞ്ഞു.............

"നിനച്ചിരിയ്ക്കാതെ , ഈ കല്പടവുകളിലൊന്നില്‍ യാത്രയാരംഭിച്ച നമ്മള്‍ ആ യാത്ര ഇതാ ഇവിടെ അവസാനിപ്പിയ്ക്കുന്നു.....കഴിയുമെങ്കില്‍ യാത്ര പറയാതെ പിരിയാം ....ഇനിയൊരിയ്ക്കല്‍ക്കൂടി കണ്ടു മുട്ടാതിരിയ്ക്കാനായി.........."
അവള്‍ സാവധാനം പിന്തിരിയാന്‍ ഭാവിയ്ക്കുന്നത് കണ്ടു ഒന്നുകൂടി കൂട്ടിച്ചേര്‍ത്തു......
"വയലാര്‍ പാടിയ മാതിരി, നിന്റെ ഏകാന്തമാം ഓര്‍മ്മതന്‍ വീഥിയില്‍ , എന്നെയെന്നെങ്കിലും കണ്ടാല്‍.....നിന്റെ ഹൃദയത്തില്‍ എന്റെ കാല്‍പ്പാടുകള്‍ കണ്ടാല്‍   ഓര്‍മ്മിയ്ക്കുക,ഈ ആത്മാവ് നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു .....പറയാന്‍ മറന്നുവെച്ച ഒരു പ്രണയം....."

ഒരു നിമിഷം ചലനമറ്റ്നിന്ന അവള്‍, പിന്നെ ഒന്നും മിണ്ടാതെ മെല്ലെ പിന്‍തിരിഞ്ഞു നടന്ന് ഇരുള്‍ പെയ്ത് തുടങ്ങിയ ഇടവഴിയുടെ അങ്ങേതലയ്ക്കല്‍ ഒരു നിഴലായി മറയുന്നതും നോക്കിയിരുന്നു..............
ശൂന്യമായ മനസ്സോടെ.....

ഇന്നിവിടെ പൊട്ടിപ്പൊളിഞ്ഞ ഈ കല്പടവുകളില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമിരിയ്ക്കുമ്പോള്‍, കടന്നുവന്ന ഓര്‍മ്മകളില്‍ മനസ്സ് ആകെ നനഞ്ഞുപോയി...............

വൈകിയെത്തി, മുടിയിഴകളെ തഴുകിയകന്ന ഇളം കാറ്റില്‍ കര്‍പ്പൂര തുളസിയുടെ മദിപ്പിയ്ക്കുന്ന ഗന്ധം..........
ഒപ്പം,അതില്‍ അകലെയെവിടെ നിന്നോ ഒഴുകിയെത്തിയ ഒരു തിരുവാതിരപ്പാട്ടിന്റെ നേര്‍ത്ത ഈണവും പടര്‍ന്നിരുന്നു.........



പ്രേംകുമാര്‍ കുമാരമംഗലം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ