2013 ഒക്‌ടോബർ 21, തിങ്കളാഴ്‌ച

പലായനം.............

വെയിലുരുകിവീണ് തിളച്ചു മറിയുന്ന ഉരുക്കുപാളങ്ങള്‍ക്ക് നടുവിലെ ചുട്ടു പഴുത്ത കരിങ്കല്‍ചീളുകള്‍ക്ക് മുകളിലൂടെ നടക്കുമ്പോള്‍പതിവില്ലാത്ത വിധം ശരീരവും, മനസ്സുമാകെ പരിക്ഷീണിതമാകുന്നത് അയാള്‍ തിരിച്ചറിഞ്ഞു...
ഉള്ളിലെരിയുന്ന ഇനിയുമണയാത്ത കനലിന്റെ അസഹ്യമായ നീറ്റലില്‍ അയാള്‍ ആകെ വീര്‍പ്പുമുട്ടി.....
ശരീരമാകെ തളരുന്നത് പോലെ....

മുന്നിലായി ഇളകിക്കിടന്ന ക്ലിപ്പെടുത്ത് യഥാസ്ഥാനത്ത് തിരുകി ചുറ്റികയാഞ്ഞുമുട്ടി നിവര്ന്നപ്പോഴെയ്ക്കും തല ചുറ്റുന്ന പോലെ തോന്നി....കണ്ണുകളിലാകെ ഇരുള്‍ മൂടിയ പ്രതീതി...

തോളിലെ സഞ്ചിയും, ഫ്ലാഗും താഴേയ്ക്ക് വയ്ക്കാനാകും മുന്‍പേ മെറ്റല്‍ കൂനയ്ക്ക് മുകളിലെയ്ക്കിരുന്നു പോയി, അപ്പോഴേയ്ക്കും തളര്ന്നുപോയ ശരീരം, മനസ്സിന്റെ അനുവാദത്തിന് പിന്നെയും കാക്കാതെ...

കാറ്റ് പോലും കടന്നെത്താന്‍ മടിച്ചുനില്‍ക്കുന്ന മണ്‍ തിട്ടകള്‍ക്കിടയില്‍ ആകെ വിയര്‍പ്പിള്‍ കുളിച്ചിരിയ്ക്കവേ പണിപ്പെട്ടൊതുക്കിയിട്ടും നിയന്ത്രിയ്ക്കാനാവാതെ അതുവരെ ഉള്ളില്‍ അടക്കിപ്പിടിച്ച ക്ഷോഭവും, അതിലുപരി സങ്കടവും അയാളില്‍ അണവിട്ടൊഴുകിപ്പോയി....

ഈ ഉരുക്കുപാളങ്ങള്‍ക്ക് മുകളിലൂടെ ഒരു കാവലാളിന്റെ ഇമചിമ്മാത്ത ജാഗ്രതയുമായി ഈ യാത്ര
തുടങ്ങിയിട്ടെത്രയോ നാളുകളായിരിയ്ക്കുന്നു,,,,

ഓരോ തീവണ്ടിയും ആഹ്ലാദ തിമിര്‍പ്പിന്റെ ചൂളം വിളികളോടെ സുരക്ഷിതമായി കടന്നു പോകുമ്പോള്‍ വെയിലിലും, മഴയിലും കുതിര്‍ന്ന് ഈ പാതയിറമ്പുകളിലൂടെ തലങ്ങും വിലങ്ങും നടന്നുകൊണ്ടേയിരിയ്ക്കുന്ന കീമാനെ ആരും ശ്രദ്ധിയ്ക്കാറില്ല ......
തനിയ്ക്കതില്‍ പരാതിയില്ല ...........

പക്ഷെ ,ഓരോ വണ്ടിയും സുരക്ഷിതമായി ലക്ഷ്യത്തിലേയ്ക്ക് പായുന്നത്തില്‍ ആഹ്ലാദം കണ്ടെത്തിയ താന്‍ സ്വന്തം ജീവിതത്തിന്റെ പാളങ്ങളിലാകെ വിള്ളല്‍ വീണതുമാത്രം കണ്ടെത്തുന്നതില്‍ ആകെ പരാജയപ്പെട്ടു പോയി....
ഏറെ വൈകി അത് തിരിച്ചറിഞ്ഞപ്പോളാകട്ടെ ഒരിയ്ക്കലും കൂട്ടി യോജിപ്പിയ്ക്കുവാനാകാത്ത വിധം അതെത്രമാത്രം അകന്നുപോയി എന്ന സത്യത്തിനു മുന്നില്‍ പകച്ചു നിന്നുപോയി....നിസ്സഹായനായി....
വൈകി വീട്ടിലെത്തുന്ന രാവുകളില്‍ ഏക മകന്റെ വഴിവിട്ട യാത്രകളില്‍ വേവലാതിപ്പെട്ടിരുന്ന ഭാര്യയെ അസ്ഥാനത്തുള്ള അനാവശ്യ ആകുലതകളുടെ പേരില്‍ പുലഭ്യം പറഞ്ഞു, പലപ്പോഴും............
അപ്പോഴും, ഉള്ളില്‍ നിശ്ശബ്ദ്ദം പ്രാര്ത്ഥിയ്ക്കുകയായിരുന്നു കേട്ടതൊന്നും സത്യമാവല്ലേയെന്ന് ......
കാരണം അവനില്‍ തനിയ്ക്കത്ര മാത്രം വിശ്വാസമായിരുന്നു. തനിയ്ക്കൊരിയ്ക്കലും ലഭിയ്ക്കാതെപോയ സൌഭാഗ്യങ്ങള്‍ ഒന്നൊന്നായി അവനുറപ്പു വരുത്തുമ്പോള്‍ പൊരി വെയിലില്‍ ജീവനില്ലാത്ത ഈ ഉരുക്ക് പാളങ്ങളുമായി അച്ഛന്‍ പങ്കുവെച്ച സ്വപ്‌നങ്ങള്‍ അവന്‍ തിരിച്ചറിയും എന്ന പ്രതീക്ഷയായിരുന്നു....
കീമാന്‍ ശ്രീധരന്റെ മകന്‍ എഞ്ചിനീയറിംഗിന് ചേരുന്നു എന്നറിഞ്ഞപ്പോള്‍ ദുരാഗ്രഹമെന്നു പറഞ്ഞു നെറ്റി ചുളിച്ചവരുടെ അടക്കം പരച്ചിലുകള്‍ക്ക് ചെവികൊടുക്കാന്‍ നിന്നില്ല.

പാതി തേഞ്ഞ ചെരുപ്പുമായി താന്‍ ഇക്കാലമത്രയും അലഞ്ഞ ഈ ഉരുക്കുപാളങ്ങള്‍ക്ക് മുകളിലൂടെ ഒരു നാള്‍ ട്രോളി മേലിരുന്ന്, ഉത്തരവുകള്‍ നല്‍കി കടന്നു വരുന്ന മകന്റെ ചിത്രം തന്റെ മനസ്സിനെ മഥിച്ച വല്ലാത്ത ഒരു സ്വപ്നമായിരുന്നു......അല്പം അതിരു കടന്നതാനെന്നരിയാമായിരുന്നിട്ടും...
ആ സ്വപ്നങ്ങളായിരുന്നു പൊരിവേയിലിലും തന്നെ മുന്നോട്ടു നടത്തിയ ഊര്‍ജ്ജം....

പക്ഷെ, മനസ്സില്‍ കെട്ടിയുയര്‍ത്തിയ സ്വപ്ന ഗോപുരങ്ങളിലെ ചില്ല് ഗോളങ്ങളാകെ തച്ചുടയ്ക്കപ്പെട്ടത്‌ പൊടുന്നനെയായിരുന്നു....

ഭാര്യ വച്ചു പുലര്‍ത്തിയ ആശങ്കകള്‍ സത്യമാണെന്ന തിരിച്ചറിവിലേയ്ക്ക് മനസ്സ് മെല്ലെ നടന്നടുത്തപ്പോള്‍ തരിച്ചു നിന്നുപോയി.....
ഇരുമ്പ് ദണ്ഡിനു തലയ്ക്കടിയേറ്റമാതിരി....... ആഘാതം താങ്ങാനാവാതെ.......

മയക്കുമരുന്നിന്റെ അമിതമായ ഉപഭോഗത്തിന്റെ ലഹരിയില്‍ കാട്ടിക്കൂട്ടിയ വിക്രിയകളുടെ പേരില്‍ മകനെ കോളേജില്‍ നിന്ന് പുറത്താക്കി എന്ന വിവരമറിഞ്ഞപ്പോള്‍ സര്‍വ്വ നാഡികളും
തളര്‍ന്നുപോയി....ഒരായുസ്സിന്റെ പ്രയത്നമപ്പാടെ വൃഥാവിലായ മാതിരി ഒരു ശൂന്യതയാണ് ആദ്യം അനുഭവപ്പെട്ടത്‌.........
തിരുത്താനായുള്ള ശ്രമങ്ങള്‍ നിഷ്ഫലമാകുന്നു എന്ന് കൂടി ബോദ്ധ്യ പ്പെട്ടപ്പോള്‍ പൂര്‍ണ്ണമായ പരാജയത്തില്‍ മനസ്സിടിഞ്ഞുപോയി....
ചെറുപ്പത്തില്‍ തന്റെ കൈവിരലുകളില്‍ തൂങ്ങി,
, തന്റെ നെഞ്ചിലെ ചൂടേറ്റു മയങ്ങാന്‍ വാശി പിടിച്ചിരുന്ന മകന്‍, ജോലി കഴിഞ്ഞു തളര്‍ന്നെത്തുന്ന തന്റെ തലവെട്ടം കാണുമ്പോഴേ ഉച്ചത്തില്‍ കാര്‍ക്കിച്ചു തുപ്പി ചവിട്ടിത്തേച്ചിറങ്ങിപ്പോകുന്നത് കാണുമ്പോള്‍ ഹൃദയം നുറുങ്ങുകയായിരുന്നു.......
പാതയോരങ്ങളില്‍ നിലത്തുറയ്ക്കാത്ത കാലടികളുമായി ഇഴഞ്ഞു നീങ്ങുന്ന മകന്‍ തിരിച്ചറിഞ്ഞില്ല, ഒരു ജന്മത്തിലെ സ്വപ്നങ്ങളാകെ തൂവിപ്പോയ അച്ഛന്റെ കരള്‍ കൊത്തി വലിയ്ക്കുന്ന വേദന...

എന്നിട്ടും, ശപിയ്ക്കാന്‍ മനസ്സ് വന്നില്ല....അവനു നന്മ വരണമേയെന്നു മാത്രം പ്രാര്‍ത്ഥിയ്ക്കാന്‍ മനസ്സിനെ പരിശീലിപ്പിച്ചു....
എല്ലാറ്റിനും മൂക സാക്ഷിയായി കരഞ്ഞുകലങ്ങിയ കണ്ണുകളുമായി നിരാലംബയുടെ ദൈന്യതയോടെ തന്നെ നോക്കുന്ന അവളെ നേരിടാനാകാതെ മനസ്സ് പതറിപ്പോയി....
ആ നിശ്വാസങ്ങളിലെ ഭീതിയുടെ ചൂര് തനിയ്ക്ക് തിരിച്ചറിയാനാകും...

അനപത്യതാ ദു:ഖത്തിന്റെ വക്കോളമെത്തിയ ജീവിതത്തിന്റെ മദ്ധ്യാഹ്നത്തില്‍ നെഞ്ചുരുകിയൊലിച്ച പ്രാര്‍ത്ഥനകള്‍ക്ക്, ഏറെ വൈകി ലഭിച്ച അനുഗ്രഹമായ ഏക മകന്‍ അസ്തമയത്തോടടുക്കവേ വിരല്‍തുമ്പില്‍ നിന്നും വഴുതിയകലുന്നുവെന്ന ചിന്ത അവളെ ഉന്മാദത്തിന്റെ വക്കോളമെത്തിച്ചിരിയ്ക്കുന്നു.....

ഇത്രത്തോളം വെറുക്കപ്പെടാന്‍ എന്ത് തെറ്റാണ് തന്നില്‍ നിന്നുണ്ടായത് എന്ന്മാത്രം എത്രവട്ടം ചിന്തിച്ചി ട്ടും മനസ്സിലാക്കാനായില്ല....നെഞ്ചോടു ചേര്‍ത്ത് നിര്ത്തിയിട്ടേയുള്ളൂ എന്നും, വല്ലാത്ത വാത്സല്യത്തോടെ അടക്കിപ്പിടിച്ച് .......പലപ്പോഴും ലാളന അധികരിയ്ക്കുന്നു എന്ന ഭാര്യയുടെ കുറ്റപ്പെടുത്തല്‍ അവഗണിച്ചും കൊണ്ട്....
അതുകൊണ്ട് തന്നെയാണ് പ്രതികരണമെന്തായാലും നേരിടാനുള്ള മനൊധൈര്യവുമായി മകന്റെ മുറിയിലേയ്ക്ക് കടന്നു ചെന്നത്

മുരിയ്ക്കുള്ളിലെ കട്ട പിടിച്ച ഇരുളില്‍ വിലകുറഞ്ഞ മദ്യത്തിന്റെ രൂക്ഷ ഗന്ധം മൂക്കിലടിച്ചപ്പോഴേ മനസ്സിടിഞ്ഞു പോയി....ചഞ്ചലിതമായ മനസ്സിനെ വരുതിയിലാക്കി ലൈറ്റിട്ട് കട്ടിലിലേയ്ക്കലിരുന്ന് ബോധം കെട്ടുറങ്ങുന്ന മകന്റെ മുടിയിഴകള്‍ക്കിടയിലൂടെ മെല്ലെ വിരലോടിയ്ക്കവേ മനസ്സ് വിതുമ്പി പ്പോയി.....

തഴമ്പിച്ച കൈത്തലതിന്റെ പരുപരുത്ത സ്പര്‍ശം സൃഷ്ടിച്ച അലോസരവുമായി അവന്‍ ഞെട്ടിയുണര്‍ന്ന് , ചുവന്നുകലങ്ങിയ കണ്ണുകള്‍ തുറന്ന് തനിയ്ക്കെതിരെ തുറിച്ചു നോക്കിയപ്പോള്‍ ഒരു നിമിഷം പതറിപ്പോയി...നേരിയ ഉള്‍ഭയം മനസ്സിലേക്കിരച്ചെത്തി ....
എന്നിട്ടും ധൈര്യം ചോരാതെ ശബ്ദമടക്കി ആവുന്നത്ര മൃദുവായി അവനോടു ചോദിച്ചു,,,,
"ഉണ്ണീ.....നിനക്കെന്തു പറ്റി , മോനെ......"

പ്രതികരണം പെട്ടെന്നായിരുന്നു....നെറ്റി മേലിരുന്ന കൈ ഊക്കോടെ തട്ടിമാറ്റി ചാടിയെഴുന്നേറ്റ അവന്‍ നിന്ന് ജ്വലിയ്ക്കുകയായിരുന്നു....
"ഇനിയെന്ത് പറ്റാന്‍......ഒന്നിനും കൊള്ളാത്ത ഒരുത്തനായി വളര്‍ത്തി നശിപ്പിച്ചില്ലേ നിങ്ങളെന്നെ...."
"ഞാന്‍ എന്ത് ചെയ്തെന്നാണ് നീ പറഞ്ഞു വരുന്നത്....."
അവന്റെ കുറ്റ പ്പെടുത്തലിന്റെ സാഗത്യം മനസ്സിലാകാത്തതുകൊണ്ട് തന്നെ അതറിയണമെന്ന വാശിയോടെ ചോദിച്ചുപോയി....മന:പൂര്‌വ്വമല്ലായിരുന്നിട്ടും ഒച്ചയുയര്‍ന്നു പോയി...

അത് കേട്ടിട്ടാവാം വാതില്‍ക്കല്‍ അവളുടെ നിഴലനക്കം കണ്ടു,,,,,ഭീതി നിഴലിക്കുന്ന മിഴികളുമായി...
"എഞ്ചിനീയറാക്കാന്‍ വിട്ട കാശുമുടക്കി ,എവിടെയെങ്കിലും ഒരു പണി വാങ്ങിത്തരാന്‍ കാലു പിടിച്ചു പറഞ്ഞതല്ലേ ഞാന്‍ നിങ്ങളോട്....എ ങ്കില്‍ ഇന്നെനിയ്ക്കീ ഗതി വരുമായിരുന്നോ...
ഒരു നിമിഷം ഉത്തരം മുട്ടിപ്പോയി....തന്റെ സ്വപ്നങ്ങള്‍ക്ക് മാത്രം മുന്‍‌തൂക്കം നല്‍കാന്‍ ശ്രമിച്ചപ്പോള്‍ മകന്റെ അഭിരുചി തിരിച്ചറിയുന്നനതില്‍ താന്‍ പരാജയപ്പെട്ടുവോ........
പക്ഷെ, അവന്റെ നന്മ മാത്രമല്ലായിരുന്നോ സ്വപ്നങ്ങല്‍ക്കപ്പുറം തന്റെ തീരുമാനത്തിന് പിന്നില്‍
.എന്നിട്ടും...........

കണക്കു പിഴച്ച കുറ്റവാളിയെപ്പോലെ തലകുമ്പിട്ടു തിരിച്ചുനടക്കുമ്പോള്‍, പിന്നില്‍ രോഷവും, അറപ്പും കൂട്ടിക്കലര്‍ത്തിയ സ്വരത്തില്‍ സ്വഗതമെന്നൊനം അവന്‍ പറഞ്ഞ വാക്കുകള്‍ കേട്ട് ഞെട്ടിപ്പോയി.... ."
"ഗേറ്റ് കീപ്പര്‍ കുമാരേട്ടന്റെ മകന് കിട്ടിയ ഭാഗ്യം പോലും പ്രതീക്ഷിയ്ക്കാനില്ലാത്ത, എനിയ്ക്കിനി എന്ത് ഭാവി............."

ആ വാക്കുകളില്‍ ഒളിച്ചിരുന്ന ആന്തരാര്‍ത്ഥത്തിന്റെ തിരിച്ചറിവില്‍ ഹൃദയമിടിപ്പ്‌ ഒരു നിമിഷം നിലച്ചുപോയി.തലച്ചോറിനുള്ളില്‍ ഒരായിരം കതിനകള്‍ ഒരുമിച്ചു പൊട്ടി പുക മൂടിയമാതിരി കണ്ണുകളില്‍ ഇരുട്ട് കയറി.കണ്‍മുന്നില്‍നിന്നെല്ലാം മാഞ്ഞുപോകുന്ന പോലെ.......വീണ് പോകുമെന്നായപ്പോള്‍ അവളുടെ ദുര്‍ബലമായ ചുമലുകളില്‍ കൈ താങ്ങി...........

കണ്ണു തുറക്കുമ്പോള്‍ കട്ടില്‍ തലയ്ക്കലിരുന്ന് അവള്‍ കണ്ണീര്‍ വാര്‍ക്കുന്നുണ്ട്...അസ്പഷ്ടമായ സ്വരത്തില്‍ മകനെ ശപിച്ചുംകൊണ്ട് ...ഹൃദയത്തിന്റെ ഭാരം മുഖത്തേയ്ക്കു പകരാതെ അവളുടെ മെല്ലിച്ച കൈകള്‍ കവര്‍ന്നെടുത്ത് മെല്ലെ തലോടി.......നൊമ്പരങ്ങളുടെ ഊഷരത പരസ്പരം പകര്‍ന്നു സ്വാന്തനിപ്പിയ്ക്കുവാനെന്നോണം ....നിശ്ശബ്ദമായി.....

"എങ്കിലും....ശ്രീധരേട്ടാ....നമ്മുടെ മോനെങ്ങിനെ ഇത്രത്തോളം പറയാനായി.....കുമാരേട്ടനെപ്പോലെ, സ്വന്തം അച്ഛന്‍ ഒടുങ്ങീട്ട് പണി കിട്ടാന്‍ ആഗ്രഹിയ്ക്കുന്നിടത്തോളം ഒരു ചെകുതാനാവാന്‍ അവനെങ്ങിനായീ....ഒരുപാട് സ്നേഹിച്ചതല്ലേ , നമ്മുടെ മോനെ നമ്മള്‍.........."
സര്‍വ്വനിയന്ത്രനവും വിട്ടു വാവിട്ടു കരഞ്ഞും കൊണ്ടവള്‍ അയാളുടെ നെഞ്ചില്‍ തല തല്ലി .......പൊള്ളുന്ന കണ്ണീരില്‍ അവിടമാകെ നനഞ്ഞു.....പിടിച്ചുനില്‍ക്കാനായില്ല. ഒരുപാട് നേരമായി ഉള്ളിലൊതുക്കിയ നൊമ്പമാകെ തുളുമ്പി കണ്ണീര്ച്ചാലുകലായി പുറത്തെയ്ക്കൊഴുകി...
വണ്ടി വരാനുള്ള സിഗ്നല്‍ വീണത്‌ കണ്ട്, അയാള്‍ ചിന്തകള്‍ വിട്ടെഴുന്നേറ്റു.മിഴിയിണകളില്‍ താഴേയ്ക്ക് പടരാന്‍ വെമ്പി നിന്ന കണ്ണീര്‍ ഫ്ലാഗുകൊണ്ട് അമര്‍ത്തി തുടച്ച്‌ പാളത്തിന്റെ അങ്ങേത്തലയ്ക്കലെയ്ക്ക്, കണ്ണെത്തും ദൂരത്തോളം മിഴികള്‍ നട്ട് നിന്നു, ഒരു നിമിഷം...
പിന്നെ,മെല്ലെ ബാഗും, ഹാമറുമെടുത്ത് മെറ്റില്‍ കൂനയില്‍ ചവുട്ടി പാളങ്ങളുടെ നടുവിലേക്കിറങ്ങി, സാവധാനം മുന്നോട്ടു നടന്നു....
മിഴികളാല്‍ ഓരോ ക്ലിപ്പും ശ്രദ്ധയോടെ പരതിക്കൊണ്ട് ..........

അപ്പോള്‍, പിന്നില്‍ വളവുതിഉരിഞ്ഞു പാഞ്ഞുവരുന്ന തീവണ്ടി അലറിവിളിയ്ക്കുന്നത് അയാള്‍ കേട്ടില്ലെന്നു നടിച്ചു. ഒപ്പം എത്രയോ കാലം തന്നെ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ ചവുട്ടിതുള്ളി പോയ വണ്ടി വൈകിയെങ്കിലും ഈ കീമാനെ ഒന്ന് തിരിച്ചറിഞ്ഞതിലുണ്ടായ സന്തോഷത്തോടെ ഉള്ളിലൂറിയ ഒരു വരണ്ട ചിരി ചുണ്ടിലെയ്ക്കിഴഞ്ഞിറങ്ങി....

അപ്പോഴേയ്ക്കും തൊട്ടു പിന്നിലെയ്ക്കു പാഞ്ഞെത്തിയ തീവണ്ടിയുടെ പ്രചണ്ഡ ഗര്‍ജ്ജനം തുളഞ്ഞു കയറി അയാളുടെ ചെവിടാകെ കൊട്ടിയടച്ചുപോയി....പിന്നെ അയാളൊന്നും കേട്ടില്ല....
അവസാന കാലടികള്‍ പിന്നെയും മുന്നോട്ടു വയ്ക്കുമ്പോള്‍, കൈയില്‍ ഹാമറുമേന്തി ഗ്രീസ് പുരളാത്ത പുത്തന്‍ യൂണിഫോമും, ചുവന്ന തലക്കെട്ടുമായി ഈ ഉരുക്കുപാളങ്ങള്‍ക്ക് നടുവിലൂടെ തലങ്ങും, വിലങ്ങും നടന്നു നീങ്ങുന്ന മകന്റെ രൂപമായിരുന്നു, അയാളുടെ മനസ്സില്‍.........



പ്രേംകുമാര്‍ കുമാരമംഗലം ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ